തൃശ്ശൂർ: കൂനൂരിലുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് തൃശൂർ പൊന്നുകര ഗ്രാമം. ഉത്സാഹിയായ ഒരു യുവാവിനെ ആണ് നാടിനു നഷ്ടമായത്.
തൃശ്ശൂരിലെ വീട്ടിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറൻ്റ് ഓഫീസർ പ്രദീപ്.
പ്രദീപിന്റെ വീട് റവന്യു മന്ത്രി കെ രാജൻ സന്ദർശിച്ചു. ധീര സൈനികനെയാണ് നഷ്ടമായത് എന്ന് മന്ത്രി പറഞ്ഞു. നാട്ടിൽ സജീവമായ യുവാവാണ് ഇല്ലാതായത്. മരണ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. എല്ലാ ബഹുമതികളോടെയും സംസ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക