‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ മലയാളത്തില്‍ നിന്നുള്ള ദൃശ്യ വിസ്മയമായിട്ടാണ് വിശേഷിക്കപ്പെട്ടത്. മോഹൻലാല്‍ നായകനായ ചിത്രം തിയറ്ററുകളില്‍ തന്നെ കാണേണ്ട ഒന്നാണെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് മരക്കാര്‍ ചിത്രം ഒടിടിയില്‍ റിലീസാകുമെന്ന് പറഞ്ഞപ്പോള്‍ വിവാദമായതും. ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രത്തിന്റെ വിസ്മയകരമായ രംഗങ്ങള്‍ എങ്ങനെയാണ് ഒരുക്കിയത് എന്ന് വ്യക്തമാക്കി മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
മൂന്ന് വൻ കപ്പലുകളാണ് ചിത്രത്തിനായി നിര്‍മിച്ചത്. ഒന്നരയേക്കര്‍ വിസ്തൃതിയില്‍ ഒരു വലിയ ടാങ്കും നിര്‍മിച്ചു. ‘മരക്കാര്‍’ എന്ന ചിത്രത്തിന് ടാങ്കില്‍ നിറച്ച വെള്ളം കൊണ്ടാണ് കടലും തിരമാലയും കൊടുങ്കാറ്റുമെല്ലാം സൃഷ്ടിച്ചത്. ഇരുപത് അടിയായിരുന്നു ടാങ്കിന്റെ ഉയരം. വെള്ളം നിറച്ച് ഒരുമിച്ച് തുറന്നുവിട്ട് തിരയുണ്ടാക്കി. മീൻപിടിത്തക്കാര്‍ ഉപയോഗിക്കുന്ന യമഹ എൻജിനുകള്‍ പ്രവര്‍ത്തിപ്പിച്ച തിര വര്‍ദ്ധിപ്പിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഡ്രം കൊണ്ട് അടിച്ച് തിരയിളക്കമുണ്ടാക്കുകയും ചെയ്യുകയായിരുന്നു സാബു സിറിലിന്റെ നേതൃത്വത്തിലുള്ള ആര്‍ട് വിഭാഗം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര് ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി ‘മരക്കാര്‍’ 100 കോടി കളക്റ്റ് ചെയ്തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ വലിയ ആരവായിരുന്നു തിയറ്ററുകളില്‍ ആദ്യം സൃഷ്ടിച്ചതും. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സ്വന്തമാക്കിയിരുന്നു. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഇതുവരെ സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക