ദില്ലി: പനാമ പേപ്പർ കേസിൽ ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി . ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബച്ചന്റെ വിദേശകമ്പനികൾ സംബന്ധിച്ചും ചോദ്യങ്ങൾ നടി ഐശ്വര്യ റായിയോട് ആരാഞ്ഞു. കേസിൽ ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
പനാമ പേപ്പർക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് ഇഡി. ഐശ്വര്യ റായിയുടെ വിദേശകമ്പനിയിലേക്ക് മാത്രമല്ല ബച്ചൻ കുടുംബത്തിന്റെ വിദേശ ഇടപാടുകളിലേക്കും അന്വേഷണം നീങ്ങുകയാണ്. ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുമെന്നാണ് വിവരം.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഐശ്വര്യയോട് അമിക് പാർട്ണഴ്സ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ച് 50 ചോദ്യങ്ങൾ ഇഡി ചോദിച്ചു. അമിതാഭ് ബച്ചന്റ വിദേശ കമ്പനികൾ, അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ ഡി ഐശ്വര്യയോട് ചോദിച്ചറിഞ്ഞു.
നവംബറിൽ അഭിഷേക് ബച്ചൻ നൽകിയ മൊഴിയുമായി ഐശ്വര്യയുടെ മൊഴികൾ ഒത്തു നോക്കും. ഇതിനുശേഷമാകും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യണോ എന്ന് തീരുമാനിക്കുകയെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നു.
അഭിഷേകുമായുള്ള വിവാഹത്തിന് പിന്നാലെ 2005 ൽ തുടങ്ങിയ അമിക്ക് പാർടേണേഴ്സ് എന്ന കമ്പനി യുഎഇ ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയിൽ ലയിപ്പിച്ചിരുന്നു. ഈ ഇടപാടിൽ ദൂരുഹതയുണ്ടെന്നും ഇഡി പറയുന്നു. അതേസമയം ,സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നൽകിയതെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.
രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. മൂന്നാം തവണ നോട്ടീസ് അയച്ചപ്പോഴാണ് നടി ഹാജരായത്. ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ ഡി ഓഫീസിലെത്തിയിരുന്നു. ചില രേഖകളും ഇവര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അമിതാഭ് ബച്ചനേയും ഇഡി വിളിപ്പിക്കുമെന്നാണ് പുറത്ത് വരുന്നു റിപ്പോർട്ടുകൾ.
2004 മുതലുള്ള വിദേശ നിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന് കുടുംബത്തോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക