പത്തനംതിട്ട : കാട്ടാനയുണ്ടാകുമെന്നതിനാൽ യാത്ര പോകാൻ സാധിക്കില്ലെന്ന് പറഞ്ഞ് ആദിവാസി യുവതിയെയും നവജാതശിശുവിനെയും ആംബുലൻസ് ഡ്രൈവർ വഴിയിൽ ഇറക്കി വിട്ടതായി പരാതി.
പ്രസവശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ചികിൽസയ്ക്ക് വിട്ട യുവതിക്കാണ് ദുരനുഭവം.
ആംബുലൻസ് ഡ്രൈവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദിവാസി കുടുംബം അധികൃതർക്കു പരാതി നൽകി. വിവരമറിഞ്ഞെത്തിയ വനപാലകരാണ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില് എത്തിച്ചത്.
ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ താമസിക്കുന്ന സന്തോഷിന്റെ ഭാര്യ മീനയെയാണ് പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനു സമീപം ആംബുലൻസ് ഡ്രൈവർ ഇറക്കിവിട്ടത്.
കോട്ടയം മെഡിക്കൽ കോളജിൽ ഇവർക്കൊപ്പം ചികിത്സയിലായിരുന്ന പ്ലാപ്പള്ളി വനത്തിൽ താമസിക്കുന്ന മറ്റൊരു യുവതിയും ബുധനാഴ്ച ഡിസ്ചാർജ് ആയിരുന്നു. മീന പോകുന്ന ആംബുലൻസിലാണ് ഇവരെയും അയച്ചത്.
ആംബുലൻസ് ഡ്രൈവർ ഇരുവരുമായി മുക്കൂട്ടുതറ വഴി രാത്രി പ്ലാപ്പള്ളിയിൽ എത്തി. മീനയ്ക്കൊപ്പം ഉണ്ടായിരുന്ന യുവതി പ്ലാപ്പള്ളിയിൽ ഇറങ്ങി.
പ്ലാപ്പള്ളി നിന്നു പത്തനംതിട്ടയിലേക്കു പോകുന്ന റൂട്ടിൽ കാട്ടാന ഉള്ളതിനാൽ രാത്രി പോകാൻ കഴിയില്ലെന്നും പ്ലാപ്പള്ളിയിൽ ഇറങ്ങാനും ആംബുലൻസ് ഡ്രൈവർ പറഞ്ഞതായി മീന പറയുന്നു. തുടർന്ന് മീന നവജാതശിശുവുമായി പ്ലാപ്പള്ളിയിൽ ഇറങ്ങുകയായിരുന്നു.
വാഹനം ഇല്ലാതെ ഇരുവരും വഴിയിൽ കുടുങ്ങിയ വിവരം അറിഞ്ഞ പ്ലാപ്പള്ളി സ്റ്റേഷനിലെ വനപാലകർ ഇരുവരെയും ളാഹ മഞ്ഞത്തോട്ടിൽ എത്തിച്ചു.
തുടർന്ന് റാന്നി റേഞ്ച് ഓഫിസർ ഇടപെട്ട് ഇവിടെ നിന്നു രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിൽ രാത്രി തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക