മാനന്തവാടി: മാനന്തവാടിയിലെ പയ്യമ്പള്ളിയെ ആകെ ഭീതിയിലാഴ്ത്തി കടുവ വിലസാൻ തുടങ്ങിയിട്ട് ഒരു മാസത്തോട് അടുക്കുന്നു. സാധ്യമായ എല്ലാ വഴിയിലും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനാവാതെ വിയർക്കുകയാണ് വനപാലകർ.
68 ക്യാമറകൾ കടുവയെ കണ്ടെത്താനായി സ്ഥാപിച്ചിട്ടുണ്ട്. പോരാത്തതിന് രണ്ട് കുങ്കിയാനകളും മൂന്ന് ഡ്രോണും മറ്റ് സൗകര്യങ്ങളും. കാടും നാടും അരിച്ച് പെറുക്കിയിട്ടും പൊടിപോലും കണ്ടെത്താനോ പിടികൂടാനോ ആയിട്ടില്ല.
17 വളർത്തുമൃഗങ്ങളെയാണ് ഇതിനകം കടുവ കൊന്നത്. കടുവയെ കണ്ടാൽ വെടിവയ്ക്കാനായി മൂന്ന് സംഘങ്ങളും പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വനപാലകരെ കൂടാതെ നാട്ടുകാർ സ്വന്തം വഴിക്കും തിരച്ചിൽ നടത്തുകയാണ്.
അതേസമയം കഴുത്തിന് പരുക്കേറ്റ കടുവ അവശനിലയിലാണെന്ന് നാട്ടുകാർ കരുതുന്നു. കഴിഞ്ഞദിവസങ്ങളിലൊന്നും മൃഗങ്ങളെ പിടിച്ചിട്ടില്ലെന്നതാണ് ഇതിന് ബലം നൽകുന്നത്.
കടുവയ്ക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക