ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഇരിങ്ങാലക്കുട കരാഞ്ചിറ സെന്റ് സേവ്യേഴ്സ് സ്കൂളിലേക്ക് എം.എ.യൂസഫലി വീണ്ടും എത്തി. പഴയ കളിക്കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനായിരുന്നു വരവ്. ജപ്തിഭീഷണി നേരിടുന്ന കൂട്ടുകാരനെ സഹായിച്ചാണ് യൂസഫലി മടങ്ങിയത്.
അന്പത്തിയൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം എം.എ.യൂസഫലി ഒരിക്കല്‍ക്കൂടി തൃശൂര്‍ കരാഞ്ചിറ സെന്റ് സേവ്യേഴ്സിലെ ക്ലാസ് മുറിയിലേയ്ക്ക് എത്തി. പഴയ ഹാജര്‍ ബുക് നോക്കി. പതിനാലാം പേരുകാരനായി എം.എ.യൂസഫലി.
എട്ടു മുതല്‍ പത്തു വരെ ഇതായിരുന്നു സ്വന്തം വിദ്യാലയം. പഠിപ്പിച്ച ലോനപ്പന് മാഷുമായി ഓര്‍മകള്‍ പങ്കുവച്ചു. ഉറ്റകൂട്ടുകാരന് പി.എം.സുകുമാരനെ ഒറ്റനോട്ടത്തില്‍ യൂസഫലി തിരിച്ചറിഞ്ഞു.
സ്ഥിരമായി ചായ കുടിച്ചിരുന്ന ദേവസിച്ചേട്ടന്റെ ചായപ്പീടികയെക്കുറിച്ചും തിരക്കി. സ്കൂള്‍ മുറ്റത്ത് മാവിന്‍തൈ നട്ടു. കൂട്ടുകാര്‍ക്കൊപ്പം ഒന്നിച്ച് കേക്ക് മുറിച്ചാണ് സന്തോഷം പങ്കിട്ടത്.
ഇതിനിടെയാണ്, സുഹൃത്ത് സുകുമാരന്‍ ജപ്തി ഭീഷണി നേരിടുന്ന വിവരം അറിഞ്ഞത്. ഉടനെ തന്നെ സഹായിക്കാന്‍ നിര്‍ദ്ദേശം നല്കി. കളിച്ചു വളർന്ന വിദ്യാലയത്തിന്റെ എന്ത് ആവശ്യത്തിനു വിളിക്കണമെന്നാണ് പഴയ ശിഷ്യന്, അധ്യാപകര്‍ക്കു നല്കിയ വാഗ്ദാനം.
സ്കൂള്‍ വാര്‍ഷികത്തിന് വീണ്ടും വരാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു മടക്കം. നേരത്തെ കരാഞ്ചിറയില്‍ സ്വകാര്യ ചടങ്ങിനെത്തിയപ്പോള്‍ സ്കൂള്‍ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്റര്‍ ഇറങ്ങിയത്.
സ്കൂള്‍ മുറ്റത്ത് വൃക്ഷതൈ നടണമെന്ന് പ്രധാനധ്യാപകന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ്, വീണ്ടും ഒത്തുചേരലിന് വഴിയൊരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക