കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിന്റെ സിനിമാ നിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിലും സഹോദരൻ അനൂപിന്റെ വീട്ടിലും പൊലീസ് പരിശോധന.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്പനിയിൽ അന്വേഷണസംഘം റെയ്ഡ് നടത്താനെത്തിയത്.
ദിലീപുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാൻ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകൾ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
നടൻ ദിലീപിന്റെ എറണാകുളം ആലുവയിലുള്ള വീട്ടിൽ ഇപ്പോൾ റെയ്ഡ് നടക്കുകയാണ്. 2017ൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളിലൊരാളാണ് ദിലീപ്. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ച പുതിയ ആരോപണങ്ങൾ അന്വേഷിക്കാൻ പുതുതായി രൂപീകരിച്ച സംഘത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.
വ്യാഴാഴ്ച (ജനുവരി 13) ഉച്ചയ്ക്ക് 12 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഒന്നാം പ്രതിയായ ദിലീപും കൂട്ടരും ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ എഫ്ഐആറിൽ പറയുന്നത്. ആലുവയിലെ ദിലീപിന്റെ വീട്ടിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരെ ദ്രോഹിക്കാൻ ഗൂഢാലോചന നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ദിലീപിനും കൂട്ടർക്കും എതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ദിലീപ് ഒന്നാം പ്രതിയും സഹോദരൻ അനൂപും ഭാര്യാസഹോദരൻ സൂരജും രണ്ടും മൂന്നും പ്രതികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക