ഗള്‍ഫുകാരന്റെ മകളായതുകൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചതെന്ന് കിരൺ പറഞ്ഞതായി വിസ്മയ കേസില്‍ സാക്ഷിമൊഴി. കേസിലെ വിചാരണയ്ക്കിടെ സഹോദര ഭാര്യയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരൺകുമാറില്‍ നിന്ന് വിസ്മയ നിരന്തരം മർദ്ദനത്തിന് ഇരയായിരുന്നുവെന്നാണ് സാക്ഷി മൊഴി. മർദ്ദനത്തെ പറ്റിയുളള വിസ്മയയുടെ വാട്സാപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു
കിരൺകുമാർ സ്ത്രീധനത്തിനു വേണ്ടിയാണ് വിസ്മയയെ മർദ്ദിച്ചത് എന്ന സൂചനയാണ് വിസ്മയയുടെ സഹോദര ഭാര്യ ഡോക്ടർ രേവതി കോടതിയിൽ നൽകിയ മൊഴിയിൽ ഉള്ളത്.
ഗൾഫുകാരന്റെ മകളായതു കൊണ്ടും മെർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് തന്നെ വിവാഹം കഴിച്ചതെന്ന് കിരൺ പറഞ്ഞതായി വിസ്മയ സഹോദര ഭാര്യയെ അറിയിച്ചിരുന്നു.
കിരൺ തുടർച്ചയായി മർദ്ദിച്ച കാര്യം വെളിപ്പെടുത്തി വിസ്മയ അയച്ച വാട്സാപ്പ് സന്ദേശങ്ങളും കോടതിക്കു മുന്നിൽ ഡോക്ടർ രേവതി തിരിച്ചറിഞ്ഞു. കിരൺ ഭിത്തിയിൽ ചേർത്തു നിർത്തി കഴുത്തിൽ കുത്തിപ്പിടിച്ച കാര്യവും നിലത്തിട്ട് ചവിട്ടിയ കാര്യവുമെല്ലാം വിസ്മയ തന്നെ അറിയിച്ചിരുന്നെന്നും ഡോ രേവതി കോടതിയിൽ പറഞ്ഞു.
അവസാന നാളുകളിൽ താനുമായി ആശയവിനിമയം നടത്താതിരിക്കാൻ വിസ്മയയുടെ ഫോണിൽ കിരൺ തന്റെ നമ്പർ ബ്ലോക്കു ചെയ്തിരുന്നുവെന്നും ഡോക്ടർ രേവതി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക