തെലങ്കാനയിൽ കാളീവിഗ്രഹത്തിന് കീഴില്‍ തലയറുത്ത നിലയില്‍ കണ്ടെത്തിയ ശിരസിന്റെ ശിഷ്ട ഭാഗം പൊലീസ് കണ്ടെടുത്തു.
സംസ്ഥാനത്തെ നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ താഴെയാണ് യുവാവിന്റെ അറുത്ത നിലയിലുള്ള ശിരസ് കണ്ടെത്തിയത്.
30 മുതല്‍ 35 വയസ് വരെ പ്രായമുള്ള യുവാവിന്റെ ശിരസാണ് വിഗ്രഹത്തിന് കീഴില്‍ ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാത്തത്തും മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതും കേസ് അന്വേഷണത്തെയും പൊലീസ് ഉദ്യോഗസ്ഥരേയും വലച്ചിരുന്നു.
ക്ഷേത്രത്തില്‍ നിന്ന് 100 കിലോമീറ്റർ മാറി വനസ്ഥലിപുരം എന്ന സ്ഥലത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്തിയത്.
ജഹേദന്ദര്‍ നായിക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഇയാള്‍ വഴിയോരങ്ങളിലും ക്ഷേത്രങ്ങളിലുമാണ് രാത്രി സമയം ചിലവിടാറുള്ളതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ കാരണമോ കൊലപാതകികളെ കുറിച്ചുള്ള സൂചനയോ ഇതുവരെ ലഭിച്ചിട്ടില്ല. അറുത്ത നിലയിലുള്ള ശിരസ് മാത്രം കണ്ടെത്തിയത് മേഖലയില്‍ പരിഭ്രാന്തി പടരാന്‍ കാരണമായിരുന്നു.
മനുഷ്യനെ ബലി കൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താൻ സാധിച്ചത് അന്വേഷണം വേഗത്തിലാക്കുമെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക