ജനുവരി 13 വ്യാഴാഴ്ച വ്യഭിചാരത്തിന്റെ പേരിൽ ഇന്തോനേഷ്യൻ സ്ത്രീയെ ആഷെ പ്രവിശ്യയിൽ 100 തവണ ചമ്മട്ടികൊണ്ട് അടിച്ചു. കുറ്റം നിഷേധിച്ച പുരുഷന് 15 ചാട്ടവാറടി മാത്രമാണ് ലഭിച്ചത്. ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയിലാണ് സംഭവം. ഇസ്ലാമിക ശരീഅത്ത് നിയമം ഏര്‍പ്പെടുത്തിയ ഇന്യോനേഷ്യയിലെ ഏക പ്രവിശ്യയാണ് ഇത്.
നൂറു കണക്കിനാളുകളെ സാക്ഷി നിര്‍ത്തിയാണ് പരസ്യമായ ചാട്ടവാറടി നടന്നത്. മത പൊലീസിന്റെ സാന്നിധ്യത്തിലാണ്, പരമ്പരാഗത വേഷം ധരിച്ചെത്തിയ സ്ത്രീയെ പരസ്യമായി നൂറ് ചാട്ടവാടറിക്ക് വിധേയയാക്കിയത്. സ്ത്രീയ്ക്ക് ഈ ശിക്ഷ താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇടയ്ക്ക് അടി നിര്‍ത്തിയെങ്കിലും അല്‍പ്പനേരം കഴിഞ്ഞ് വീണ്ടും തുടങ്ങി.
എന്നാല്‍, ഇവരോടൊപ്പം അറസ്റ്റിലായ സാമൂഹ്യമായി ഉന്നതനിലയിലുള്ള പുരുഷനാവട്ടെ കേവലം 15 ചാട്ടവാറടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശരീഅത്ത് നിയമത്തിന്റെ പേരില്‍ മതകാര്യ കോടതിയിലെ ജഡ്ജിമാര്‍ പുലര്‍ത്തുന്ന മുന്‍വിധിയാണ് ശിക്ഷയിലെ ഈ വ്യത്യാസമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മാസമാണ്, സ്ഥലത്തെ പാമോയില്‍ തോട്ടത്തിനകത്തുവെച്ച് ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനിടെ ഇരുവരെയും നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് മത കോടതിക്കു മുമ്പാകെ ഇരുവരെയും ഹാജരാക്കി. വിവാഹിതയായ യുവതിക്കെതിരെ ഭര്‍ത്താവിനെ ചതിക്കുകയും പരപുരുഷനുമായി ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്ന കുറ്റമാണ് ചുമത്തിയത്. പ്രദേശിക മല്‍സ്യ ബന്ധന തൊഴിലാൡസമിതയുടെ അധ്യക്ഷനായിരുന്നു ഇവര്‍ക്കൊപ്പം അറസ്റ്റിലായ പുരുഷന്. പരസ്ത്രീയുമായി ശാരീരിക ബന്ധം പുലര്‍ത്തി എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
സ്ത്രീക്കെതിരെ കടുത്ത നിലപാടാണ് കോടതി സീകരിച്ചതെന്ന് വിചാരണ നടപടികള്‍ക്ക് സാക്ഷിയായ എ എഫ് പി വാര്‍ത്താ ഏജന്‍സി പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു. തനിക്കെതിരായ ആരോപണം ഇവര്‍ സമ്മതിക്കേണ്ടിവരികയും ഇവര്‍ക്കെതിരായി 100 അടി ശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍, സാമൂഹ്യമായി ഉന്നത പദവിയിലുള്ള പുരുഷനാവട്ടെ, തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചു. പല ചോദ്യങ്ങള്‍ക്കും അയാള്‍ ഉത്തരം പോലും നല്‍കിയില്ല.
തുടര്‍ന്ന്, ഭര്‍ത്താവിനെ വഞ്ചിച്ച് പരപരുഷനുമായി ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കുറ്റത്തിന് യുവതിക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചു. എന്നാല്‍, പുരുഷനെതിരെ ഭാര്യ നിലവിലിരിക്കെ മറ്റൊരു സ്ത്രീയുമായി പ്രണയബന്ധം പുലര്‍ത്തി എന്ന കുറ്റമാണ് വിധിച്ചത്. ഇതുപ്രകാരം ഇയാള്‍ക്ക് 30 അടിയാണ് കോടതി വിധിച്ചത്. അതിനു ശേഷം, ഇയാള്‍ അപ്പീല്‍ പോവുകയും ശിക്ഷ 15 ചാട്ടവാറടിയായി പരിമിതപ്പെടുത്തുകയും ചെയ്തതായി വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക