വയനാട്: വയനാട് അമ്പലവയലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ഒഴിച്ച കണ്ണൂർ സ്വദേശിക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്. പ്രതി സനൽ വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് കടന്നതായാണ് വിവരം.
ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സനലിനെ കണ്ടെത്തുന്നതിന് എല്ലാ സ്റ്റേഷനുകളിലും വിവരം നൽകിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ നിജിതയും 12 വയസുകാരിയായ മകൾ അളകനന്ദയും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവർക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്.
അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഭർത്താവിന്റെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുൻപാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്.
വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തി വരികയായിരുന്നു. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക