കോട്ടയം കുടയംപടി സ്വദേശി സദനാണ് ഇത്തവണത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാഗ്യശാലി. അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ.
അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കോട്ടയം കുടയംപടി സ്വദേശി സദൻ. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നറുക്കെടുത്ത ക്രിസ്തുമസ്- പുതുവത്സര ബമ്പറിലൂടെ 12 കോടിയാണ് സദാനന്ദൻ എന്ന സദന് സ്വന്തമായിരിക്കുന്നത്. അതും ഇന്ന് രാവിലെ എടുത്ത ടിക്കറ്റിലൂടെ. തീർത്തും അപ്രതീക്ഷിതമായാണ് സമ്മാനാർഹമായ ടിക്കറ്റ് ഇദ്ദേഹത്തിന്റെ കൈയ്യിലെത്തുന്നത്.
രാവിലെ പത്ത് മണിയോടെ സാധനങ്ങൾ വാങ്ങാനായി കടയിൽ പോയതായിരുന്നു സദന്. പോകുംനേരം ഭാര്യ രാജമ്മ ലോട്ടറി എടുക്കുന്ന കാര്യം സദനോട് പറഞ്ഞിരുന്നു. എന്നാൽ കയ്യിൽ കാശില്ലെന്ന് പറഞ്ഞായിരുന്നു സദൻ വീടുവിട്ടിറങ്ങിയത്. വഴിയിൽ വച്ച് സുഹൃത്തായ ശെൽവൻ എന്ന ലോട്ടറി വിൽപനക്കാരനെ കാണുകയും സാധനം വാങ്ങാൻ വച്ചിരുന്ന 500 രൂപയിൽ നിന്ന് 300രൂപ കൊടുത്ത് ടിക്കറ്റ് എടുക്കുകയുമായിരുന്നു.
“തിരഞ്ഞ് നോക്കി ടിക്കറ്റ് എടുക്കാറില്ല. ശെൽവനെ കണ്ടപ്പോൾ ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെട്ടു. വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് അദ്ദേഹം തരികയായിരുന്നു”,സദൻ പറയുന്നു. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താനെന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബമ്പർ എടുക്കണമെന്ന് കരുതിയിരുന്നുവെന്നും സദൻ കൂട്ടിച്ചേർത്തു. XG 218582 ടിക്കറ്റിനാണ് സമ്മാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക