മലപ്പുറം: യൂട്യൂബില്‍ നോക്കി മോഷണം പഠിച്ച് വീടുകളിൽ കയറി മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. വടക്കുംപ്പാടം കരിമ്പന്‍തൊടി കുഴിച്ചോല്‍ കോളനി സ്വദേശി കല്ലന് വീട്ടില്‍ വിവാജ ആണ് അറസ്റ്റിലായത്.
ഈ മാസം ഒന്നിന് വടക്കുംപ്പാടത്തെ വീടിന്റെ ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്ന് രണ്ട് പവന് സ്വര്‍ണവും 20,000 രൂപയും പ്രതി കവര്‍ന്നിരുന്നു. ഒരാഴ്ചക്കകം സമാന രീതിയില്‍ നടുവത്ത് ചെമ്മരത്തെ വീട്ടിലും മോഷണം നടന്നു.
വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് ജനല്‍കമ്പി മുറിച്ച് അകത്ത് കയറിയ മോഷ്ടാവ് 5 പവന് സ്വര്‍ണവും പണവുമാണ് ഇവിടെ നിന്നും കവര്‍ന്നത്. രണ്ടിടത്തും സമാന രീതിയിൽ മോഷണം നടന്നതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
രണ്ടാമത്തെ മോഷണ ശേഷം നാട്ടില്‍ നിന്ന് ഒളിവില്‍ പോയ പ്രതി വിവാജനെപ്പറ്റി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വണ്ടൂര്‍ ടൗണില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.
രാത്രിയില്‍ എടവണ്ണയിലെ വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പ്രതി മോഷണം നടത്തിയശേഷം പുലര്‍ച്ചെയോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു പതിവ്. ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നതില്‍ വന്ന സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക