കൊച്ചി: ശരത്തിനെ തേടി അന്വേഷണസംഘം. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായർ തന്നെയെന്ന് സ്ഥിരീകരണം. പ്രതി ദിലീപിന്റെ സുഹൃത്താണ് ആലുവ സൂര്യ റെസ്റ്റോറന്റ്സ് ഉടമയായ ശരത് ജി നായർ.
ആലുവ സ്വദേശി ശരത് ജി നായരെ കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശരത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
2017 നവംബർ 16 ന് ശരത് വിദേശയാത്ര നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. ആഭ്യന്തര വിമാനത്തിലാണ് യാത്ര നടത്തിയതെന്നാണ് സൂചന. പാസ്പോർട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. അതെസമയം ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കോടതി ഈ കേസ് പരിഗണിച്ചിരുന്നത്. ദിലീപിന്റെ അഭിഭാഷകന്റെ അസാനിധ്യം കാരണം കേസ് മാറ്റി വെക്കുകയായിരുന്നു.
ഇന്നലെ നടത്തിയ റെയ്ഡിൽ ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം തന്നിലേക്ക് തിരിഞ്ഞെന്ന് അറിഞ്ഞപ്പോഴേ ശരത് ഒളിവിൽ പോയെന്നും അന്വേഷണസംഘം പറഞ്ഞു.
ശരതിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ ഹാജരാകാന്‍ തയ്യാറാവാതെ ഒളിവില്‍ പോയി. തനിക്ക് ബന്ധമില്ലാത്ത കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ശരത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക