കർണാടക: കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവയ്പ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു. ബെലഗാവി ജില്ലയിലെ സലാഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെയ്പെടുത്ത കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ റിപ്പോർട്ട് തേടി.
തിങ്കളാഴ്ചയാണ് കുട്ടികൾക്ക് മീസിൽസ്-റുബെല്ല വാക്സിൻ നൽകിയത്. ഒരുവയസിന് താഴെയുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ ബെലഗാവി ഡെപ്യൂട്ടി കമ്മീഷണറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും അന്വേഷണം നടത്തി സമഗ്രമായ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. കുറ്റക്കാരായ നഴ്സുമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജനുവരി 11, 12 തീയതികളിൽ രണ്ട് ഗ്രാമങ്ങളിലായി 20 ലധികം കുട്ടികളാണ് വാക്സിൻ സ്വീകരിച്ചത്. രണ്ടുകുട്ടികൾ ഇന്നലെയും ഒരു കുട്ടി ശനിയാഴ്ചയുമാണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് രണ്ട് കുട്ടികൾ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. വാക്സിന്റെ സാമ്പിളുകൾ സെൻട്രൽ വാക്സിൻ യൂണിറ്റിലേക്കും മരിച്ച കുട്ടികളുടെ രക്തം, ആന്തരാവയവങ്ങൾ എന്നിവയുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്കും അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക