പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമായ ഹൃദയത്തിന്റെ റിലീസ് മാറ്റിവച്ചുവെന്ന പ്രചാരണം നിഷേധിച്ച് വിനീത് ശ്രീനിവാസൻ. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതിന് പിന്നാലെയാണ് പ്രചാരണം ശക്തമായത്. സൺഡേ ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തീയേറ്ററിൽ കാണാമെന്നാണ് വിനീത് ശ്രീനിവാസന് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് വിശദമാക്കുന്നത്.
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്.
വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എത്തുന്നത്. ഇതുവരെയിറങ്ങിയ ‘ഹൃദയ’ത്തിലെ ഗാനങ്ങള്‍ വൻ ഹിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക