പാലക്കാട്: വടക്കഞ്ചേരി തച്ചനടിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് നാല്പതുകാരന് മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് ഭാര്യയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് ആനമല സ്വദേശിയായ അബ്ബാസിനാണ് ഭാര്യവീട്ടില്‍ വച്ചുണ്ടായ വഴക്കിനിടെ തലയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.
അബ്ബാസ് മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെയും വഴക്കുണ്ടായി. ഭാര്യ ഉള്‍പ്പടെയുള്ള സ്ത്രീകളെ ഇയാള്‍ മര്‍ദ്ദിച്ചു. മദ്യലഹരിയില്‍ അക്രമാസക്തനായ അബ്ബാസ് ഗ്യാസ് സിലിണ്ടര്‍ എടുത്ത് എറിഞ്ഞു. തിരിച്ചടിയിലാണ് തലയ്ക്ക് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
തലയ്ക്ക് പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ആനമലയിലുള്ള ബന്ധുക്കളെത്തിയശേഷം പോസ്റ്റ്മാര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കും. അബ്ബാസ് മരിച്ചതിന് പിന്നാലെ ഭാര്യയുടെബന്ധുവിനെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് ഷാഹിറാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക