കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞതായി അഭിഭാഷകന്റെ മൊഴി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വിട്ടയച്ചു. തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ബാലചന്ദ്രകുമാർ പറഞ്ഞ അഡ്വ. സജിത്തിനെയാണ് ചോദ്യം ചെയ്തത്.
താൻ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് ബാലചന്ദ്രകുമാർ തന്നോട് പറഞ്ഞതായും അഭിഭാഷകൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ബാലചന്ദ്രകുമാർ അയച്ച വാട്ട്സ് ആപ് ചാറ്റുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് അഭിഭാഷകൻ സജിത്ത് കൈമാറി.
അതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിനിടെ തന്നെ വിളിച്ചു വരുത്തിയത് പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാൻ വേണ്ടിയാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസൻ എടവനക്കാട് പറഞ്ഞു.
ദിലീപടക്കം എല്ലാവരുടെയും ശബ്ദം താൻ തിരിച്ചറിഞ്ഞു. വർഷങ്ങളായി അടുപ്പം ഉള്ളവരാണ് എല്ലാവരുമെന്ന് വ്യാസൻ എടവനക്കാട് പറഞ്ഞു. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്നാണ് ദിലീപിന്റെ ശബ്ദം വ്യാസൻ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക