ദില്ലി: യു പി എ സർക്കാരിൽ ആഭ്യന്തര സഹ മന്ത്രിയായിരുന്ന ആർ പി എൻ സിങ്ബിജെപിയിൽ ചേർന്നു. ബി ജെ പി ആസ്ഥാനത്ത് എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
യുപിയിലെ നേതാക്കളും മന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, ധർമേന്ദ്ര പ്രധാൻ, അനുരാഗ് ഠാക്കൂർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ആർ പി എൻ സിങിനൊപ്പം യുപിയിലെ രണ്ട് കോൺഗ്രസ് നേതാക്കളും ബി ജെ പി അംഗത്വം സ്വീകരിച്ചു.
അംഗത്വം സ്വീകരിച്ച ശേഷം ബിജെപി നേതൃത്വത്തിന് ആർ പി എൻ സിങ് നന്ദി പറഞ്ഞു. പലരും എന്നെ ബി ജെ പി യിൽ ചേരണമെന്ന് തന്നെ ഉപദേശിച്ചിരുന്നു. കുറേനാൾ ചിന്തിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
യു പിയിൽ യോഗി സർക്കാർ കഴിഞ്ഞ വർഷം ക്രമസമാധാന പാലനത്തിലടക്കം വലിയ മികവ് തെളിയിച്ചുവെന്നും ആർ പി എൻ സിങ് പറഞ്ഞു. 32 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചു. പക്ഷെ പഴയ പാർട്ടിയല്ല കോൺഗ്രസ് ഇപ്പോഴെന്നും ആർ പി എൻ സിങ് പ്രതികരിച്ചു.