കൊച്ചി: അന്വേഷണസംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത് അനുസരിച്ച് നടന് ദിലീപടക്കം പ്രതികള്‍ സമര്‍പ്പിച്ചത് പുതിയ മൊബൈല്‍ ഫോണുകൾ.
ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് മുമ്പുള്ള ഫോണ്‍കാള്‍ രേഖയടക്കം പരിശോധിക്കാനാണ് ഇവ പിടിച്ചെടുത്തത്. ദിലീപ്, സഹോദരന് അനൂപ് എന്നിവരുടെ രണ്ട് ഫോണ്‍ വീതവും സഹോദരീഭര്‍ത്താവ് സൂരജ്, അപ്പു എന്നിവരുടെ ഓരോ ഫോണുമാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
ദിലീപ് അടക്കം നാലുപ്രതികളും ഫോണ്‍ മാറ്റിയെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് പൊലീസ് നോട്ടിസ് നല്കി. ദിലീപിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് പുതിയ ഫോണാണ്. തെളിവുനശിപ്പിക്കാനാണ് ഫോണ്‍ ഒളിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
കൊലപാതക ഗൂഢാലോചനക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടുമെന്നും ക്രൈംബ്രാഞ്ച് എസ്.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക