വിധിയുടെ തിരിച്ചടിയിൽ നിന്നു ജീവിതത്തിലേക്ക് കൈപിടിച്ചു നടക്കാൻ കൊതിക്കുന്നവർക്കു മാതൃകയാണ് നടി നേഹ അയ്യർ. വർഷങ്ങൾ നീണ്ട പ്രണയം, ഒടുവിൽ ഒന്നായി. എന്നാൽ സന്തോഷം അധികം നീണ്ടില്ല. നേഹ ഗർഭിണിയാണെന്ന് അറിഞ്ഞതിന് ദിവസങ്ങൾക്കുള്ളിൽ ഭർത്താവ് അവിനാശ് മരിക്കുകയായിരുന്നു.
‘പിരിയാത്ത മനസ്സുമായി ആഹ്ലാദങ്ങളിലും വേദനകളിലും 15 വർഷം ഞങ്ങൾ ഒന്നിച്ചായിരുന്നു. ഈ ശൂന്യത നിർവചിക്കാനാകാത്തതാണ്’ – ഭർത്താവിന്റെ വിയോഗത്തെക്കുറിച്ച് നേഹ അന്നു കുറിച്ച വാക്കുകൾ.
ഭർത്താവിന്റെ മരണശേഷമാണ് താൻ ഗർഭിണിയാണെന്ന വിവരം നേഹ അറിഞ്ഞത്. അവിനാശിനെ നഷ്ടമായതിനെക്കുറിച്ചും കുഞ്ഞിനെ സിംഗിൾ മദറായി വളർത്തുന്നതിനെക്കുറിച്ചുമൊക്കെ നേഹ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെ നേഹയുടെ ജീവിതം വീഡിയോയായി പുറത്തു വന്നിരിക്കുകയാണ്.
മകനെ അവന്റെ പപ്പയെപ്പോലെ വളർത്തുമെന്നു ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച 30 സെക്കൻഡുള്ള വിഡിയോയിൽ താരം പറയുന്നു. അവിനാശും താനും കോളജിൽ ഉറ്റസുഹൃത്തുക്കളായിരുന്നു. പ്രണയം എട്ടുവർഷം നീണ്ടു.
ആറു വർഷങ്ങൾക്കു ശേഷമാണ് തങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി വരുന്നെന്ന് അറിഞ്ഞത്. എന്നാൽ ആ സന്തോഷം നീണ്ടില്ല. ആ വാർത്തയറിഞ്ഞ് അഞ്ചു ദിവസങ്ങൾക്കു ശേഷം അവിനാശ് ഹൃദയാഘാതം സംഭവിച്ച് തന്നെ വിട്ടു പോയി. തകർന്നു പോയ നിമിഷം. എങ്കിലും കുഞ്ഞിനു വേണ്ടി പിടിച്ചു നിന്നു.
അവിനാശിന്റെ മാതാപിതാക്കൾ കൂടെനിന്നു കരുത്തു നൽകി. ഒൻപതു മാസങ്ങൾക്കു ശേഷം അവിനാശിന്റെ പിറന്നാൾ ദിനത്തിൽ തന്നെ കുഞ്ഞ് പിറന്നു. അൻഷ് ചിലപ്പോൾ അവന്റെ അച്ഛന്റെ ചിത്രം നോക്കി നിൽക്കും.
അതു കാണുമ്പോൾ തന്റെ കണ്ണു നിറയും. അവന്റെ വളർച്ച കാണാൻ അവിനാശ് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കും. അൻഷ് അവന്റെ അച്ഛനെപ്പോലെയാണ്. പപ്പയെപ്പോലെ തന്നെ താൻ അവനെ വളർത്തും–വിഡിയോയിൽ നേഹ പറയുന്നു.
തരംഗം, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതയാണ് മോഡലും ബോളിവുഡ് നടിയുമായ നേഹ അയ്യർ. ‘മഞ്ഞ മഞ്ഞ ബൾബുകൾ’ എന്ന ഗാന രംഗത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം കൂടിയാണ് നേഹ.
പ്രതികരിക്കാൻ ഇവിടെ എഴുതുക