പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പൊലീസിനെതിരെ കൂടുതൽ ആരോപണവുമായി മധുവിന്റെ സഹോദരി.
മര്‍ദനമേറ്റ മധുവുമായി ആശുപത്രിയിലേക്കുപോയ പൊലീസ് ജീപ്പ് പറയന്‍കുന്ന് ഭാഗത്ത് നിര്‍ത്തിയിട്ടെന്ന് സഹോദരി സരസു ആരോപിച്ചു.
ആള്‍ക്കൂട്ടവിചാരണയും മര്‍ദനവും നേരിട്ട മധുവിനെ 2018 ഫെബുവരി 22 ന് ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് പൊലീസെത്തി ജീപ്പില്‍ കയറ്റി അഗളി ആളുപത്രിയിലേക്ക് കൊണ്ടുപോയത്.
മുക്കാലിയില്‍ നിന്ന് ഒരുകിലോമീറ്ററില്‍ താഴെയുള്ള പറയന്‍കുന്ന് എന്ന ഭാഗത്ത് പൊലീസ് ജീപ്പ് നിര്‍ത്തിയിട്ടിരുന്നതായാണ് സഹോദരിയുടെ ആരോപണം.
മരണത്തില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന കുടുംബം സിബിഐ അന്വേഷണണത്തിലേ ഇക്കാര്യം വെളിപ്പെടൂ എന്നും വ്യക്തമാക്കുന്നു.
കേസിലെ പ്രധാന സാക്ഷികളില്‍ ഭൂരിഭാഗവും പ്രതികളുമായി അടുപ്പമുള്ളവരായതിനാല്‍ കൂറുമാറുമെന്ന സംശയവും കുടുംബം പങ്കുവയ്ക്കുന്നു.
സാക്ഷികളിലൊരാള്‍ക്ക് പ്രതികള്‍ ഇതിനായി രണ്ടു ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും സഹോദരി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക