രക്തം കട്ടപിടിക്കാതിരിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹെപാരിന് മരുന്ന് ശ്വസിക്കുന്നത് കോവിഡ് രോഗികളില്‍ ശ്വാസകോശത്തിന്റെ ക്ഷതം കുറയ്ക്കുമെന്ന് പഠനം. കൊറോണ വൈറസ് അണുബാധ നിയന്ത്രിക്കാനും വില കുറഞ്ഞ ഈ മരുന്ന് സഹായകമാണെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 13 രാജ്യങ്ങളില്‍ ഹെപാരിന് ഡോസ് ശ്വസിപ്പിച്ച കോവിഡ് രോഗികളെയാണ് ഗവേഷണത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്.
കോവിഡ് രോഗികളില്‍ 70 ശതമാനത്തിനും ഹെപാരിന് ഡോസ് ശ്വസിച്ചതിന് ശേഷം ഓക്സിജന്‍ തോത് മെച്ചപ്പെട്ടതായും അവരുടെ ലക്ഷണങ്ങളുടെ തീവ്രത കുറഞ്ഞതായും ഗവേഷകര്‍ പറയുന്നു. സാധാരണ ഗതിയില്‍ കുത്തിവയ്പ്പായി നല്‍കാറുള്ള ഹെപാരിന് രക്തം കട്ടപിടിച്ച് ക്ലോട്ട് ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. എന്നാല്‍ ശ്വസനത്തിലൂടെ അകത്ത് ചെല്ലുന്ന ഹെപാരിന് ആന്റിവൈറല്‍ ഗുണങ്ങളുണ്ടെന്നും ഇവ കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീനുമായി ഒട്ടിപിടിച്ച് വൈറസിന്റെ വ്യാപനം കുറയ്ക്കുമെന്നും ഗവേഷണവുമായി സഹകരിച്ച ലണ്ടന്‍ കിങ്സ് കോളജ് പ്രഫസര്‍ ക്ലൈവ് പേജ് പറഞ്ഞു.
ശരീരം ആവശ്യത്തിലും അധികമുള്ള പ്രതികരണം വൈറസിനെതിരെ അഴിച്ചു വിട്ടാല്‍ ശരീരത്തെ ശാന്തമാക്കാനും ഈ ആന്റി ഇന്‍ഫ്ളമേറ്ററി മരുന്ന് ഉപകരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികള്‍ക്ക് ഹെപാരിന്റെ ഈ ശേഷി ഗുണം ചെയ്യും. കോവിഡ് രോഗബാധ സങ്കീര്‍ണമാകുന്ന രോഗികളില്‍ ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കാതിരിക്കാനും ഹെപാരിന് സഹായിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. വാക്സിനേഷന് വേഗത കുറഞ്ഞതും വാക്സീന് ഡോസ് ലഭ്യത കുറഞ്ഞതുമായ രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണ മാര്‍ഗമായും ഹെപാരിന് ഉപയോഗപ്പെടുത്താമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക