തിരുവനന്തപുരം: യുക്രൈനിൽ അശാന്തി പടരുമ്പോൾ ലോകത്തിന്റെ മറ്റൊരു കോണിൽ വലിയ സമാധാനത്തിലാണ് നാമോരുരത്തരും. എന്നാൽ കേരളത്തിലെ നിരവധി കുടുംബങ്ങളിൽ ഇതുവരെ ആശങ്കയകന്നിട്ടില്ല. പൊന്നുപോലെ വളർത്തിയ മകൾ, അല്ലെങ്കിൽ മകൻ എന്ന് തിരിച്ചുവരുമെന്ന ആശങ്കയിലാണ് അച്ഛനമ്മമാരും കുടുംബാംഗങ്ങളും.
ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണ് കാർഖിവിലും കീവിലും മലയാളി വിദ്യാർത്ഥികൾ. ഓരോ തവണയും ബോംബുകളും മിസൈലുകളും പതിക്കുന്ന ശബ്ദത്തിൽ ഭയന്ന് വിറച്ചിരിക്കുകയാണ് ജനം. ഭക്ഷണത്തിനും വെള്ളത്തിനും മാത്രമല്ല, പെൺകുട്ടികൾക്ക് അത്യാവശ്യം വേണ്ട സാനിറ്ററി പാഡുകൾ പോലും കിട്ടാനില്ല. എല്ലായിടത്തും മോഷണം നടക്കുന്നു. എല്ലാവർക്കും തോക്കുകൾ കിട്ടാൻ തുടങ്ങിയതോടെ തീർത്തും അരക്ഷിതാവസ്ഥയിലാണ് ആളുകൾ. ബോഗോമൊളറ്റ്സിലെ മലയാളി വിദ്യാർത്ഥിനി അനിഖയുടെ കത്ത് ഈ ഭീതിയുടെ ആഴം മനസിലാക്കിത്തരുന്നു.
ബഹുമാനപ്പെട്ട സർ,
യുക്രൈനിലെ സ്ഥിതി, പ്രത്യേകിച്ചും കീവിലും കാർഖിവിലെയും സ്ഥിതി ഒട്ടും തന്നെ മെച്ചപ്പെടുന്നില്ലെന്ന സങ്കടകരമായ വാർത്ത അറിയിക്കുന്നു. അതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്
- ഓരോ തവണയും ബോംബുകളും മിസൈലുകളും അടുത്തടുത്തേക്ക് എത്തുന്നു. ആദ്യം ബോംബുകൾ വീഴുന്ന ശബ്ദം മാത്രമാണ് കേട്ടിരുന്നത്. ഇപ്പോൾ തൊട്ടടുത്ത കെട്ടിടങ്ങൾ വരെ കത്തുന്നതാണ് കാണുന്നത്.
- ഭക്ഷണവും വെള്ളവുമില്ല
- സൂപ്പർമാർക്കറ്റുകളിൽ നീണ്ട ക്യൂ. എന്തെങ്കിലും കിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതി
- തൊട്ടടുത്ത സ്റ്റേറ്റിൽ എത്തിയാൽ സുരക്ഷിതരാകുമെന്ന് അവർ പറയുന്നു. എന്നാൽ ഡ്രോണുകൾക്കും മിസൈലുകൾക്കും ടാങ്കുകൾക്കും വെടിക്കോപ്പ് നിറച്ച ട്രക്കുകൾക്കും വെടിയുണ്ടകൾക്കും ഇടയിൽ എങ്ങിനെ അവിടെയെത്താൻ കഴിയുമെന്ന് പറയുന്നില്ല.
- കീവിൽ നിന്ന് അതിർത്തിയിലേക്ക് പോകാനാവില്ല. പോയവരെ കാണാതാവുകയോ അവർ തടവിലാക്കപ്പെടുകയോ ചെയ്യുന്നു
- സ്ത്രീകൾക്ക് ശുചിമുറികളില്ല
- കടകൾ കാലിയാണ്, വില കുത്തനെ ഉയർന്നു
- എടിഎമ്മുകൾ കാലി. പണം കിട്ടാനില്ല
- എല്ലായിടത്തും മോഷണം
- പാസ്പോർട്ടുകൾ മോഷണം പോകുന്നു
- എല്ലാവർക്കും തോക്കുകൾ കിട്ടുന്നു, എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം
- ലിവൈവിലേക്കുള്ള റോഡുകൾ റഷ്യ ബോംബിട്ട് തകർത്തു
- യുക്രൈൻ സൈന്യം ഇന്ത്യാക്കാരെ തടവിലാക്കി
- വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്
- സാനിറ്ററി പാഡുകൾ കിട്ടാനില്ല
ഈ വിഷയങ്ങളിൽ അടിയന്തിര ശ്രദ്ധയോടെ ഉടൻ തന്നെ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനിഖ കത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക