ഇടുക്കി: ഇടുക്കി ഗവ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം.
ഇടുക്കി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 10ന് ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർഥിയായ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലി കുത്തിക്കൊന്നത്.
മറ്റ് ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 87 ദിവസത്തിന് ശേഷമാണ് നിഖിൽ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ രണ്ടാം തിയതി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിൽ നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആകെ എട്ടു പ്രതികളാണുള്ളത്.
കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക