കുടുംബപ്രേക്ഷകർക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ 11 വർഷങ്ങൾക്കു ശേഷം ഒരുങ്ങിയ ചിത്രമാണ് ‘മകൾ’. 2010ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.
ഒരു കാലയളവിൽ സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം നായികയായിരുന്ന മീര ജാസ്മിന്റെ തിരിച്ചുവരവ് എന്നതും സവിശേഷതയാണ്. ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെ സത്യൻ അന്തിക്കാട് അവതരിപ്പിച്ച ദേവിക സഞ്ജയ്യാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാകുന്നത്.
മീര ജാസ്മിന്റെ മടങ്ങിവരവ് എന്ന നിലയില്‍ റിലീസിന് മുന്നേ പ്രേക്ഷക ചര്‍ച്ചയില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ‘മകള്‍’. സത്യൻ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുന്നുവെന്ന കൗതുകവുമുണ്ടായിരുന്നു. ഒരു സത്യൻ അന്തിക്കാട് – ജയറാം സിനിമയില്‍ പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ തന്നെയാണ് ‘മകളി’ലും. കുടുംബ പ്രേക്ഷകരുടെ നായകനും സംവിധായകനും എന്ന വിശേഷണം അടിവരയിട്ടുറപ്പിക്കുകയാണ് ജയറാമും സത്യൻ അന്തിക്കാടും ‘മകളി’ലൂടെയും.
രണ്ടു മതങ്ങളിൽനിന്ന് വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് വിവാഹിതരായായവരാണ് നന്ദനും ജൂലിയറ്റും.അവർക്കൊരു മകൾ. അപ്പു എന്നുവിളിക്കുന്ന അപർണ. നന്ദൻ ദീർഘകാലമായി പ്രവാസിയാണ്. നാട്ടിൽ ഭാര്യയും ടീനേജുകാരി മകളും മാത്രം.
അങ്ങനെയിരിക്കെ ജോലി നഷ്ടമായി നന്ദൻ മടങ്ങിയെത്തുന്നു. അതോടെ ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നുനടന്ന കൗമാരക്കാരിയുടെ സ്വതന്ത്ര ലോകത്തിൽ ചെറിയ വിലക്കുകളുടെ കടിഞ്ഞാൺ മുറുകുന്നു. തുടർന്ന് അച്ഛനും മകൾക്കുമിടയിലുണ്ടാകുന്ന പൊരുത്തക്കേടുകൾക്കും പൊരുത്തപ്പെടലുകൾക്കുമിടയിലൂടെയാണ് ചിത്രം വികസിക്കുന്നത്. രണ്ടാം പകുതിയിൽ അവരുടെ ജീവിതത്തിലേക്ക് യാദൃച്ഛികമായി ഒരു അതിഥിയെത്തുന്നു. തുടർന്നുണ്ടാകുന്ന വഴിത്തിരിവുകളിലൂടെയാണ് ചിത്രം പര്യവസാനിക്കുന്നത്.
ഒരു ഫീല്‍ഗുഡ് കുടുംബ ചിത്രമെന്ന ലേബലില്‍ ‘മകളും’ സത്യൻ അന്തിക്കാടിന്റെ പ്രേക്ഷകരെ ആകര്‍ഷിക്കും. ചെറു ചിരി രംഗങ്ങളും മകള്‍ എന്ന ചിത്രത്തിന്റെ പ്ലസുകളാണ്.
ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വീണ്ടും സത്യൻ അന്തിക്കാട് എന്ന സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നതില്‍ ഇക്ബാല്‍ കുറ്റിപ്പുറം വിജയിച്ചിരിക്കുന്നു. സാധാരണ സിനിമാ പതിവുകളില്‍ നിന്ന് വ്യത്യസ്തമായ അച്ഛൻ- മകള്‍ ബന്ധമാണ് മകളില്‍ പറയുന്നത്. ടീനേജുകാരിയായ ഒരു മകള്‍ക്ക് എങ്ങനെയാകണം അച്ഛൻ എന്നാണ് ചിത്രം പരിശോധിക്കുന്നത്. അച്ഛനും അമ്മയും വ്യത്യസ്ത മതക്കാരാകുമ്പോള് മകള്‍ ഏത് മതം സ്വീകരിക്കും എന്ന ആശയക്കുഴപ്പങ്ങളെയൊക്കെ ആക്ഷേപഹാസ്യത്തോടെ നോക്കിക്കാണുന്നുണ്ട് ചിത്രം.
പ്രകടനത്തില്‍ ജയറാമില് ഭദ്രമാണ് ‘മകളി’ലെ ‘നന്ദൻ’. ജയറാം കയ്യടക്കമുള്ള അഭിനയത്തോടെയാണ് ചിത്രത്തില്‍ ‘നന്ദനെ’ അവതരിപ്പിച്ചിരിക്കുന്നത്. വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രമല്ലെങ്കിലും സ്വാഭാവികതയോടെ ‘ജൂലി’യെ പകര്‍ത്തിയത് കാണുമ്പോള്‍ മീരാ ജാസ്മിനിലെ നടിയെ പ്രേക്ഷകര്‍ക്ക് ഓര്മ വരും. ‘അപര്‍ണ’ എന്ന മകള്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക സഞ്ജീവാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ടീനേജുകാരിയുടെ ഭാവപ്രകടനങ്ങള്‍ ഭദ്രമായി ചെയ്തിരിക്കുന്നു ദേവിക. പ്രേക്ഷകനെ എന്റര്ടെയ്ൻ ചെയ്യിപ്പിക്കുന്ന ഒരു കഥാപാത്രം നസ്ലെന്റെ ‘രോഹിത്താ’ണ്. ‘അപര്‍ണ’യെ പ്രണയിക്കുന്ന യുവാവായിട്ടുള്ള കഥാപാത്രമായി നസ്ലെൻ കയ്യടി നേടുന്നു. യുവ റോമിയായിടുള്ള നസ്ലിന്റെ ചെയ്തികളും സംഭാഷണങ്ങളുമെല്ലാം ചിരി സമ്മാനിക്കുന്നതാണ്. ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ധിഖ്, അല്‍ത്താഫ്, ബാലാജി മനോഹര്‍ തുടങ്ങിയവരെല്ലാം അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക