ഏലംകുളം പാലത്തോൾ മപ്പാട്ടുകര പാലത്തിൽ ചൊവ്വ രാത്രിയിലാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള പാലത്തോൾ സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയുടെ കയ്യിൽനിന്നാണ് 11 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് തൂതപ്പുഴയിലേക്കു വീണത്. റെയിൽവേ പാലത്തിന് മുകളിൽ നിൽക്കുമ്പോൾ ഗുഡ്സ് ട്രെയിൻ വരുന്നത് കണ്ട് പാലത്തോടു ചേർന്നുള്ള സുരക്ഷിത കാബിനിലേക്ക് മാറിനിൽക്കുമ്പോൾ കയ്യിൽനിന്ന് കുഞ്ഞ് പുഴയിൽ വീഴുകയായിരുന്നെന്ന് യുവതി പറഞ്ഞതായി ബന്ധുക്കൾ മൊഴി നൽകി.
പാലത്തിന് അര കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന് രാത്രി ഒൻപതോടെ യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. വീട്ടുകാർ അന്വേഷിക്കുന്നതിനിടെ പതിനൊന്നോടെ യുവതി ഒറ്റയ്ക്ക് വീട്ടിൽ തിരിച്ചെത്തി. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പുഴയിൽ വീണ കാര്യം പറഞ്ഞത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് രാത്രിതന്നെ പുഴയിൽ തിരച്ചിൽ ആരംഭിച്ചു. പുലർച്ചെയോടെ അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി. ഇന്നലെയും നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അഗ്നിരക്ഷാ സേനയുടെ റബർ ഡിങ്കികളും മലപ്പുറത്ത് നിന്നുള്ള മുങ്ങൽ വിദഗ്ധരും സിവിൽ ഡിഫൻസ് സേനാംഗങ്ങളും ട്രോമാകെയർ വൊളന്റിയർമാരുംതിരച്ചിലിനുണ്ട്. കുഞ്ഞ് വീണതായി പറയുന്ന ഭാഗത്ത് ആഴവും ഒഴുക്കും കുറവാണ്. പെരിന്തൽമണ്ണ സിഐ സുനിൽ പുളിക്കൽ, എസ്ഐ സി.കെ.നൗഷാദ്, അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ സി.ബാബുരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഇവർക്ക് 6 വയസ്സുള്ള മകനുണ്ട്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക