ഒന്‍പത് വര്‍ഷത്തിനിടെ ഏറ്റവും വലിയ വിലക്കയറ്റത്തിലാണ് ഇന്ത്യ എന്ന് റിപ്പോർട്ടുകൾ. പച്ചക്കറി, പഴം, പാല്, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് രൂക്ഷം .
രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോഡ് നിലവാരത്തിലേക്കാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.74 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 15.08 ശതമാനത്തിലെത്തി.
മാര്‍ച്ചില്‍ 14.55ശതമാനമായിരുന്നു സൂചിക. ഭക്ഷ്യവസ്തുക്കളുടെയും ചരക്കുകളുടെയും വിലയിലുണ്ടായ വര്‍ധനയാണ് ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിനു കാരണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പത്തു ശതമാനത്തിനു മുകളിലാണ് പണപ്പെരുപ്പ നിരക്ക്.
ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 8.35 ശതമാനമാണ്. പച്ചക്കറികള്‍, ഗോതമ്പ്, പഴങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കഴിഞ്ഞ മാസം കുതിച്ചുയര്‍ന്നിരുന്നു. ഉക്രൈന് റഷ്യ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പ് വില കുതിച്ചുയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യ കയറ്റുമതി നിരോധനം കൂടി ഏര്‍പ്പെടുത്തിയതോടെ രാജ്യാന്തര വിപണിയില്‍ ഗോതമ്പിന്റെ വില അഞ്ചു ശതമാനം ഉയര്‍ന്നു. ആഗോള വിപണിയിലെ വില വര്‍ധനവ് തന്നെയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്.
പട്ടിണി സൂചികയിലും ഇന്ത്യയുടെ അവസ്ഥ ഗുരുതരമാണ്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് 2020-ല്‍ 94-ല്‍ നിന്ന് 2021-ല്‍ 101-ാം സ്ഥാനത്തേക്കാണ് താഴ്ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക