പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും. കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.അടുത്ത ശനിയാഴ്ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്.
കോട്ടയം- ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നലെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
അതേസമയം, പകൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിയന്ത്രിച്ചാണ് ചിങ്ങവനം–ഏറ്റുമാനൂർ സെക്‌ഷനിൽ ഇരട്ടപ്പാത നിർമാണ ജോലികൾ പുരോഗമിക്കുന്നത്. പഴയ ട്രാക്ക് മുറിച്ചു മാറ്റി പുതിയ ട്രാക്കുമായി ബന്ധിപ്പിക്കൽ സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കൽ ഉൾപ്പെടെയുള്ള ജോലികളാണ് പുരോഗമിക്കുന്നത്.
തിങ്കളാഴ്ച ട്രയൽ റൺ ഉൾപ്പെടെ നടക്കാനിരിക്കെയാണ് ഒരാഴ്ചത്തേക്ക് കൂടുതൽ ട്രെയിനുകൾ റദാക്കുന്നത്. എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒറ്റലൈൻ ട്രാക്ക് മാത്രം ഉള്ളതുമാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കാൻ കാരണം. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന വേണാട്, പരശുറാം എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം മെയിൽ, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസും റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിലുണ്ട്.
പകൽ ട്രെയിനുകളിൽ യാത്രക്കാർക്ക് പരമാവധി ബുദ്ധിമുട്ട് കുറച്ചാണ് റദ്ദാക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. വേണാട് എക്സ്പ്രസ് റദ്ദാക്കുന്ന സാഹചര്യത്തിൽ വേണാടിന്റെ അതേ സമയത്ത് കൊല്ലം–ചങ്ങനാശേരി പാതയിൽ പ്രത്യേക മെമു സർവീസ് നടത്തും. 24 മുതൽ 28 വരെ പകൽ 10 മണിക്കൂർ കോട്ടയം വഴി ഗതാഗത നിയന്ത്രണമുണ്ട്. 28ന് രാവിലെ 8.45 മുതൽ വൈകിട്ട് 6.45 വരെയാണു നിയന്ത്രണം. ഇരുപതിയെട്ടാം തീയതിയോടെ ജോലികൾ പൂർത്തിയാക്കി ഇരട്ടപ്പാത സജ്ജമാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക