തിരുവനന്തപുരം: എസ് എസ് എൽ സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാൻ കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാൻ കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം. പങ്കെടുത്ത നാലുലക്ഷത്തിൽപരം വിദ്യാർത്ഥികളിൽ 99.26% പേരും വിജയം വരിച്ചു എന്നത് നാടിനാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഈ അധ്യയന വർഷവും നമുക്കുമുന്നിലുണ്ടായിരുന്നു എന്നത് ആ നേട്ടത്തിന്റെ മാറ്റു വർധിപ്പിക്കുന്നു.
എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. വിജയം വരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ആണ് വിജയശതമാനം. പരീക്ഷ എഴുതയവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ. കുറവ് വയനാട് ജില്ലയിലാണ്.
2961 പരീക്ഷ കേന്ദ്രങ്ങളിലായി 4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക