സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. 4,800 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്ന തുക ഒരു കൊല്ലത്തേക്ക് ഇന്‍ഷുറന്‍സിനായി അടയ്ക്കേണ്ടതുണ്ട്.
പ്രതിമാസ പ്രീമിയം തുക 500 രൂപയാണ്. ഇന്‍ഷുറന്‍സ് പ്രീമിയം തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ജൂണ്‍ മാസം മുതലും പെന്‍ഷന്‍കാരില്‍ നിന്ന് ജൂലായ് മാസം മുതലും ഈടാക്കിത്തുടങ്ങും. മെഡിക്കൽ ഇൻഷുറൻസ് സ്കീം ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് (മെഡിസെപ്) എന്നാണ് പദ്ധതി അറിയപ്പെടുക
ഗുണഭോക്താക്കൾ ആരൊക്കെ
ഹൈക്കോടതിയിലേത് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, എയ്ഡഡ് മേഖലയിലേത് ഉൾപ്പെടെയുള്ള അധ്യാപകരും അനധ്യാപകരും, പാർട്ടൈം അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ജീവനക്കാർ, പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരും ഈ വിഭാഗങ്ങളിലെയെല്ലാം പെൻഷൻകാരും കുടുംബ പെൻഷൻകാരും ആശ്രിതരുമാണ് മെഡിസെപ്പിന്റെ ഗുണഭോക്താക്കൾ.
പരിരക്ഷ
പദ്ധതിയുടെ കാലാവധി 3 വർഷമാണ്. മൂന്നുതരം പരിരക്ഷയായിരിക്കും ലഭിക്കുക. ഓരോ കുടുംബത്തിനും പ്രതിവർഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ ലഭ്യമാകും.
അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് മൂന്നുവർഷക്കാലത്ത് ഒരുകുടുംബത്തിന് പരമാവധി 6 ലക്ഷം രൂപയുടെ അധിക പരിരക്ഷയുണ്ട്. പ്രതിവർഷം 2 ലക്ഷം രൂപ നിരക്കിൽ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമെയായിരിക്കും ഇത്.
അധിക പരിരക്ഷയും ഗുരുതരരോഗ ചികിത്സാച്ചെലവിന് തികയുന്നില്ലെങ്കിൽ, ഇതിനുപുറമെ പോളിസി കാലയളവിൽ പരമാവധി ഒരുകുടുംബത്തിന് 3 ലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനി പ്രതിവർഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക