ലളിതമായ ഉമിനീര് പരിശോധന വഴി സ്താനാര്‍ബുദ സാധ്യത കണ്ടെത്താന്‍ സാധിക്കുമെന്ന് യുകെയിലെ ശാസ്ത്രജ്ഞര്‍. യുകെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ഉമിനീര് പരിശോധന വികസിപ്പിച്ചത്
ഈ ഗവേഷണത്തിന്റെ ഭാഗമായി 2500 സ്ത്രീകളെ 10 വര്‍ഷത്തോളം നിരന്തരമായി നിരീക്ഷിച്ചതായി ഗവേഷകര്‍ പറയുന്നു. ഇതില്‍ 644 പേര്‍ക്ക് സ്താനാര്‍ബുദം ഉണ്ടായി.
ഉമിനീര് പരിശോധനയ്ക്കൊപ്പം ഇവരുടെ വൈദ്യശാസ്ത്ര, ജീവ ചരിത്രവും പരിശോധിച്ചപ്പോള്‍ അര്‍ബുദബാധിതരായവരില്‍ 50 ശതമാനത്തിന്റെയും രോഗസാധ്യത കൃത്യമായി പ്രവചിക്കാനായതായി ഗവേഷകര്‍ അവകാശപ്പെടുന്നു.
നേരത്തേ രോഗസാധ്യത നിര്‍ണയിച്ച് മരുന്നുകള്‍ കഴിക്കാന്‍ ആരംഭിച്ചാല്‍ പ്രതിവര്‍ഷം 2000 സ്ത്രീകളെയെങ്കിലും സ്താനാര്‍ബുദത്തെ തുടര്‍ന്നുണ്ടാകുന്ന മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുമെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഗാരെത് ഇവാന്‍സ് പറഞ്ഞു.
സ്താനര്‍ബുദ കേസുകളില്‍ അഞ്ചിലൊന്നും വരുന്നത് 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കാണ്. ഇവര്‍ക്ക് ഈ ഉമിനീര് പരിശോധന ഉപകാരപ്രദമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
സ്താനാര്‍ബുദ നിര്‍ണയത്തിനുള്ള മാമോഗ്രാം പരിശോധന സാധാരണ ഗതിയില്‍ 40-50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.
ഇതില്‍ നിന്ന് വ്യത്യസ്തമായി ഈ ഉമിനീര് പരിശോധന 30 വയസ്സ് മുതല്‍ തന്നെ സ്ത്രീകളില്‍ ആരംഭിക്കാമെന്ന് ഗവേഷകസംഘം നിര്‍ദ്ദേശിക്കുന്നു.
ഇന്ത്യയിലെ സ്ത്രീകളില്‍ പൊതുവേ കണ്ടു വരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. വന്‍ നഗരങ്ങളിലെ 25-30 ശതമാനം സ്ത്രീകളും സ്തനാര്‍ബുദ ബാധിതരാണ്. പ്രായം കൂടും തോറും സ്തനാര്‍ബുദ സാധ്യതകളും ഉയരും.
50നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദ സാധ്യത കൂടുതല്‍. ഈ അർബുദം നേരത്തെ തിരിച്ചറിയുന്നത് രോഗമുക്തി സാധ്യത വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക