കൊല്ലം: സിനിമ പ്രവർത്തകരുടെ സംഘടനയായ എ എം എം എക്കെതിരെയും ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരേയും തുറന്നടിച്ച് കെ ബി ഗണേഷ് കുമാർ എം എൽ എ. തുറന്ന കത്തിൽ താൻ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ല.
യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ ആൾ ആർട്സ് ആന്റ് സ്പോർട്സ് ക്ലബിലല്ല അംഗമായത്. വിജയ് ബാബു ഏതൊക്കെ ക്ലബിലാണ് ഉള്ളതെന്ന് ഇടവേള ബാബു പറയണം. അതിജീവിത ഉന്നയിച്ച ചോദ്യങ്ങൾക്ക് ആദ്യം മറുപടി പറയണം. വാശിയോടെ ക്ലബ്ബന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നത് എന്തിന് ആണ്. ആരെ രക്ഷിക്കാൻ ആണ് ഈ ശ്രമമെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. റോട്ടറി ക്ലബ്ബിന്റേയും ലയൺസ് ക്ലബ്ബിന്റേയും നിയമങ്ങൾ അറിയില്ലെങ്കിൽ ഇടവേള ബാബുവിന് ചോദിച്ചറിയാമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് സംഘടന വിജയ് ബാബുവിനോടും സ്വീകരിക്കണം. എകാധിപത്യ പ്രവണത ശരിയല്ല. എഎംഎംഎയെ ക്ലബ് ആക്കാൻ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ടോയെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. താൻ നൽകിയ കത്തിനെ തുടർന്ന് മോഹൻലാൽ വിളിച്ച് ഒന്നും മറുപടി പറയാറില്ല.ഇടവേള ബാബു ഒറ്റയ്ക്ക് എഴുതിയ ഫേസ്ബുക്ക് പോസ്റ്റല്ല ഇപ്പോൾ കാണുന്നതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക