ഉദയ്പുർ : രണ്ടു പേർ ചേർന്ന് പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ തയ്യൽക്കാരനായ കനയ്യ ലാൽ ടേലി, ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുൻപ് പരാതി നൽകിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
സംഭവത്തിൽ ജാഗ്രത പുലർത്താത്തതിന് എഎസ്ഐയെ സസ്പെൻഡ് ചെയ്തു. ധാൻമണ്ഡി സ്റ്റേഷനിലെ ഭൻവർ ലാലിനെയാണ് സസ്പെൻഡ് ചെയ്തത്.
തനിക്ക് വധഭീഷണിയുണ്ടെന്ന് കനയ്യലാൽ പരാതി എഴുതി നൽകിയിട്ടും ധൻവർ ലാൽ ജാഗ്രത പുലർത്തിയില്ലെന്നാണ് ആരോപണം. ജൂൺ 15നാണ് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കനയ്യ ലാൽ പൊലീസിനെ സമീപിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ഇക്കാര്യത്തിൽ പരാതി എഴുതി നൽകുകയും ചെയ്തു.
പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം ധൻമണ്ഡിയിൽ സുപ്രീം ടെയ്ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസം മുൻപു പങ്കുവച്ചതായി ചിലർ പരാതിപ്പെട്ടിരുന്നു.
തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇതിനുശേഷം കനയ്യലാലിനു ചില സംഘടനകളിൽനിന്നു ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക