ബാഗിൽ 100ൽ അധികം മൃഗങ്ങളുമായി ഇന്ത്യക്കാരായ യുവതികളെ തായ്ലൻഡിൽ പിടികൂടി. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
രണ്ട് മുള്ളൻപന്നി, രണ്ട് ഉടുമ്പ്, 35 ആമകൾ, 50 പല്ലികൾ, 20 പാമ്പുകൾ എന്നിവയെയാണ് യുവതികൾ രണ്ട് ബാഗുകളിലായി കടത്താൻ ശ്രമിച്ചത്. എക്സ്റേ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച മൃഗങ്ങളെ കണ്ടെത്തിയത്.
ചെന്നൈയിൽ നിന്നുള്ള രണ്ട് യുവതികളാണ് മൃഗക്കടത്തിന് തായ്ലൻഡിൽ പിടിയിലായത്. 38 കാരിയായ നിത്യ രാജ, 24 കാരിയായ സക്കീന സുൽത്താന എബ്രഹിം എന്നിവരാണ് പിടിയിലായത്.
വന്യജീവി സംരക്ഷണ നിയമം 2019, ആനിമൽ ഡിസീസ് ആക്ട് 2017, കസ്റ്റംസ് ആക്ട് 2015 എന്നിവ പ്രകാരം യുവതികൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ത്യയിലേക്ക് മൃഗങ്ങളെ കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് അധികൃതർ വിശദീകരിച്ചു. കസ്റ്റംസ് അധികൃതർ പിടികൂടിയ മൃഗങ്ങളെ എന്ത് ചെയ്തുവെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
തായ്ലൻഡ് കേന്ദ്രീകരിച്ചുള്ള മൃഗക്കടത്ത് നേരത്തെയും സജീവമാണ്. 2019ൽ ഒരാളുടെ ബാഗിൽ നിന്നും ജീവനുള്ള പുലിക്കുട്ടിയെ കണ്ടെത്തിയിരുന്നു. 2011നും 2020നും ഇടയ്ക്ക് 70,000ൽ അധികം സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക