കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള പ്രോസിക്യൂഷന്റെ ആരോപണത്തിന് ഈ ഘട്ടത്തിൽ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നു വിചാരണക്കോടതി ചൂണ്ടിക്കാട്ടി.
കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിലാണു കോടതി നിലപാടു വ്യക്തമാക്കിയത്.
കേസിൽ ദിലീപ് വിചാരണക്കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വാദം എന്ത് അടിസ്ഥാനത്തിലാണു പ്രോസിക്യൂഷൻ ഉന്നയിക്കുന്നതെന്നു ജഡ്ജി ഹണി എം.വർഗീസ് ആരാഞ്ഞു.
സാക്ഷികളായ വിപിൻ ലാൽ, ജിൻസൺ, സാഗർ വിൻസന്റ്, ശരത് ബാബു, ഡോ. ഹൈദരാലി, ദാസൻ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്. വിപിൻ ലാൽ, ജിൻസൺ എന്നിവരുടെ കേസ് മറ്റൊരു ഹർജിയുടെ ഭാഗമായി പരിഗണിച്ചു തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വസ്തുതകൾ മറച്ചുവയ്ക്കാൻ പണം നൽകിയെന്നു സാക്ഷിയായ സാഗർ വിൻസന്റിന്റെ മൊഴിയുണ്ട്. എന്നാൽ ഈ മൊഴികൾ പൊലീസ് പീഡിപ്പിച്ചു പറയിച്ചതാണെന്നു സാഗർ പിന്നീടു കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ദിലീപിന്റെ കുടുംബ ഡോക്ടറാണു ഡോ. ഹൈദരാലി. അഭിഭാഷകനെ കാണുന്ന കാര്യമാണു ഹൈദരാലി പറയുന്നത്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും സഹോദരൻ അനൂപും ദിലീപിന്റെ ബന്ധുക്കളാണെന്ന കാര്യം പരിഗണിക്കണം.
അവർ ദിലീപിനെതിരെ മൊഴി നൽകില്ല. പ്രതിയുടെ ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി കോടതിയിൽ മാറ്റി പറയാറുണ്ട്. പ്രതിയോടുള്ള സ്വാഭാവിക ഇഷ്ടവും അടുപ്പവും കൊണ്ടാണ് അതു സംഭവിക്കാറുള്ളത്.
ദിലീപ് ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചെന്നു പറയുമ്പോൾ ഈ തെളിവുകൾ ഫോണിൽനിന്നു കണ്ടെടുത്തെന്നു പ്രോസിക്യൂഷൻ സമ്മതിക്കുന്നുമുണ്ട്. ദിലീപും കൂട്ടരും ഫോണുകൾ മുംബൈയിലെ ലാബിൽ നൽകിയെന്ന ഒറ്റക്കാരണം കൊണ്ടു തെളിവു നശിപ്പിച്ചുവെന്ന വാദം നിലനിൽക്കില്ല.
തെളിവായി നൽകിയ ശബ്ദരേഖകൾ ദിലീപിന്റെയും കൂട്ടരുടേതുമാണ് എന്നതിനുള്ള തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക