കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ. കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം 2020 ജനുവരി മുതൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനം ശക്തമായി നടപ്പായില്ല.
മിഠായി കോൽ (കാൻഡി സ്റ്റിക്ക്) മുതൽ ചെവിത്തോണ്ടി (ഇയർ ബഡ്സ്) വരെയുള്ള വിവിധ പ്ലാസ്റ്റിക് വസ്തുക്കൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം നിരോധിക്കും.പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ഭേദഗതി ചട്ടം 2021 പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്. ഇവയുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കും നിരോധനം ബാധമാണ്.
അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ/ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.
ആദ്യഘട്ടത്തിൽ പതിനായിരവും രണ്ടാംഘട്ടത്തിൽ 25,000 രൂപയും തുടർന്ന് അമ്പതിനായിരവുമാണ് പിഴത്തുക. മൂന്ന് തവണ നിയമം ലംഘിക്കുന്ന സ്ഥാപനത്തിന്റെ നിർമ്മാണ/പ്രവർത്തനാനുമതി റദ്ദാക്കാൻ സബ്ഡിവിഷണൽ മജിസ്ട്രേറ്റ്, തദ്ദേശ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് അധികാരമുണ്ട്.
മിഠായി, ഐസ്ക്രീം, ചെവിത്തോണ്ടി, അലങ്കാരവസ്തുക്കൾ, ബലൂൺ എന്നിവയിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കപ്പുകൾ, സ്പൂൺ, സ്ട്രോ, ട്രേ, പാത്രങ്ങൾ തുടങ്ങിയ വസ്തുക്കൾ. സിഗരറ്റ് കൂടുകൾ പൊതിയുന്ന നേരിയ പ്ലാസ്റ്റിക് കവർ, വിവിധ തരം കാർഡുകളിൽ ഉപയോഗിക്കുന്ന നേരിയ പ്ലാസ്റ്റിക്, മിഠായി കവറിലെ പ്ലാസ്റ്റിക്. 100 മൈക്രോണിൽ താഴെയുള്ള പിവിസി, പ്ലാസ്റ്റിക് ബാനറുകൾ എന്നിവയ്ക്ക് നിരോധനം ബാധകമാകും .
പ്രതികരിക്കാൻ ഇവിടെ എഴുതുക