തിരുവനന്തപുരം: സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരേ ബോംബേറ്. ഇന്നലെ രാത്രി 11.24നായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഹെല്‍മെറ്റ് ധാരി എ.കെ.ജി. സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിനുനേരേ ബോംബ് എറിയുകയായിരുന്നു.
ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബ് പതിച്ചത്. ആക്രമണത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല. പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഉന്നതപോലീസ് ഉദ്യോഗസ്ഥരും കന്റോണ്‍മെന്റ് പോലീസും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും സംഭവമറിഞ്ഞ് സ്ഥലത്തെത്തി.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, മന്ത്രി ആന്റണി രാജു, എ.എ. റഹീം എം.പി., പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്, പി.കെ. ശ്രീമതി, സി.പി.എം. ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ, സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയ നേതാക്കള്‍ സംഭവമറിഞ്ഞ് സ്ഥലത്തെത്തി.
പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക