ഉരുൾപൊട്ടലിൽ അർഷൽ എന്ന നാലാംക്ലാസുകാരൻ കാട്ടിൽ ഒറ്റപ്പെട്ടത് രണ്ടുമണിക്കൂർ. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ ഉരുൾപൊട്ടലുണ്ടായത്.
കനത്ത മഴയ്ക്കിടെ ഉഗ്രശബ്ദം കേട്ട് അർഷലും കുടുംബവും കാട്ടിലേക്ക് ഓടുകയായിരുന്നു. സമീപത്തെ മറ്റു മൂന്ന് കുടുംബങ്ങളും കൂടെയുണ്ടായിരുന്നെങ്കിലും ഇരുട്ടിൽ വഴിതെറ്റി. രണ്ടുമണിക്കൂറിലേറെയാണ് കണ്ണവത്തെ കൊടുംവനത്തിൽ ഒറ്റയ്ക്ക് അലഞ്ഞത്. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ അർഷലിനെ കുടുംബാംഗങ്ങൾ കണ്ടെത്തി.
അർഷലിന്റെ വീടിന്റെ ഇരുവശങ്ങളിലൂടെയും ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചു. അർഷലും കുടുംബവും നിലവിൽ പെരിന്തോടി വേക്കളം എ.യു.പി. സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ്. സുരേഷ്-രേഷ്മ ദമ്പതിമാരുടെ മകനായ അർഷൽ കൊമ്മേരി ഗവ. യു.പി. സ്കൂളിലെ വിദ്യാർഥിയാണ്.
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച മന്ത്രി എം.വി.ഗോവിന്ദൻ അർഷലുമായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക