പ്രാഞ്ചിയേട്ടനും പാലേരിമാണിക്യവുമൊക്കെയാവും രഞ്ജിത്ത്- മമ്മൂട്ടി കൂട്ടുകെട്ടിനെക്കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം എത്തുക. ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ്.
എന്നാല്‍ ഇതൊരു ഫീച്ചര്‍ ചിത്രത്തിനുവേണ്ടി അല്ലെന്നു മാത്രം. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയാണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയ്ക്കാണ് രഞ്ജിത്ത് ചലച്ചിത്ര രൂപം പകരുക. നേരത്തെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ചിത്രമായിരുന്നു ഇത്. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് ‘കടുഗണ്ണാവ’.
ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഈ മാസം പകുതിയോടെ ചിത്രീകരണം ആരംഭിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക