നിലമ്പൂര്‍: വടപുറം-പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാട്ടുമുണ്ട പള്ളിപ്പടിയിലെ വെയിറ്റിംഗ് ഷെഡാണ് കാലപ്പഴക്കത്താല്‍ ഏതു നിമിഷവും തകര്‍ന്ന് വീഴുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നത്.
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വന്‍ ചീനിമരത്തിന്റെ അവസ്ഥയും അപകടകരമാണ്. പാറയുടെ പുറത്ത് വളര്‍ന്ന ചീനി ചെരിഞ്ഞ് വെയിറ്റിംഗ് ഷെഡില്‍ ചാരിയാണ് നില്‍പ്പ്.
നിലവിൽ യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത് ഇതിനു സമീപമാണ്.
വെയിറ്റിംഗ് ഷെഡിൽ യാത്രക്കാർ ഇരിക്കുന്നത് അപകട ഭീഷണി മൂലം നാട്ടുകാർ തടഞ്ഞിട്ടുണ്ട്.
മഴ പെയ്താൽ നനയാതിരിക്കാൻ സമീപത്തെ കടകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്.
30 വര്‍ഷത്തിലേറെ പഴക്കമുണ്ട് വെയിറ്റിംഗ് ഷെഡിന് ചീനി മരത്തിന് അതിലേറെയും. ചീനി മരത്തിന്റെ ഭാരവും വെയിറ്റിംഗ് ഷെഡിന്റെ കാലപ്പഴക്കവും അപകടഭീതി വര്‍ദ്ധിപ്പിക്കുന്നു. വെയിറ്റിംഗ് ഷെഡ് പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് മമ്പാട് പഞ്ചായത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പൊതുമരാമത്ത് വകുപ്പിനും പരാതി നല്‍കിയിരുന്നു. ഫലമൊന്നുമുണ്ടായില്ല. ചീനിയുടെ കാര്യത്തില്‍ മുറിച്ച് മാറ്റാന്‍ ആളെ കിട്ടുന്നില്ലെന്ന മറുപടിയോടെ വനംവകുപ്പ് നടപടികള്‍ അവസാനിപ്പിച്ചു. വര്‍ഷങ്ങളായി വെയിറ്റിംഗ് ഷെഡ് ഉപയോഗിക്കുന്നില്ല. കനത്ത മഴയുടെ സാഹചര്യത്തില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും പുതിയ ബസ് ബേ നിർമ്മിച്ച് നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക