കൊച്ചി: പരസ്യത്തിൽ കുഴിയെപ്പറ്റിയുള്ള പരാമർശം സർക്കാരിനെ അപമാനിക്കാനെന്ന ആരോപണമുയർത്തി സിനിമയ്ക്കെതിരെ സൈബർ ആക്രമണം.
സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനെതിരെ ‘ഇതാണോ ഇടതു പക്ഷത്തിന്റെ പ്രഖ്യാപിത ആവിഷ്കാര സ്വാതന്ത്ര്യം’ എന്ന മറുചോദ്യമുയർത്തി പ്രശസ്തരുൾപ്പെടെ മറുചേരിയിലും നിരന്നതോടെ ‘പരസ്യത്തിലെ കുഴി’ വൈറലായി.
പരസ്യത്തെ പരസ്യം മാത്രമായി കണ്ടാൽ മതിയെന്ന പ്രതികരണവുമായി പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് തന്നെ എത്തി.
‘ന്നാ, താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ സിനിമയുടെ പരസ്യ വാചകത്തെച്ചൊല്ലിയാണു പോര്. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നായിരുന്നു പരസ്യത്തിലെ വാചകം.
ഇടതുപക്ഷ സഹയാത്രികരിൽ ചിലരാണ് ഇതു ജനകീയ സർക്കാരിനെ അപമാനിക്കാനുള്ള ശ്രമമാണെന്നും റോഡിലുള്ള ചെറിയ കുഴികളെ പെരുപ്പിച്ചു കാട്ടാനുള്ള ശ്രമമാണെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയത്.
കുഴിപ്രശ്നത്തെ പരസ്യത്തിനായി ഉപയോഗിച്ചവർക്ക് അഭിനന്ദനവുമായി നടൻ ജോയ് മാത്യു രംഗത്തെത്തി. പരസ്യത്തെ വിമർശിക്കുന്നത് അസഹിഷ്ണുതയുടെ ആൾരൂപങ്ങളാണെന്നും സമൂഹമാധ്യമത്തിൽ ജോയ് മാത്യു കുറിച്ചു.
വിവാദത്തിൽ സിനിമയ്ക്കൊപ്പമാണെന്നും തിയറ്ററിൽ തന്നെ കാണാനാണു തീരുമാനമെന്നും എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു.
ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണു നിങ്ങളെങ്കിൽ, നിങ്ങൾക്കു സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്നു മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക