ഒഹായോ: സിൻസിനാറ്റിയിലുള്ള എഫ്ബിഐ കെട്ടിടത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരി വെടിയേറ്റു മരിച്ചു.
രക്ഷാകവചമണിഞ്ഞ് പ്രാദേശിക സമയം രാവിലെ 9.15 ഓടെ കെട്ടിടത്തിൽ കയറാൻ ശ്രമിച്ച ഇയാൾ സുരക്ഷാ സൈനികർ രംഗത്തുവന്നതോടെ ഒഹായോയിലെ ക്ലിന്റൻ കൗണ്ടിയിലേക്ക് കാറിൽ രക്ഷപ്പെടുകയും അവിടെ ഒരു ചോളപ്പാടത്തിൽ ഒളിക്കുകയുമായിരുന്നു.
പിന്തുടർന്നെത്തിയ പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു.
അനുനയശ്രമങ്ങൾക്ക് വിധേയനാകാതിരുന്ന ഇയാളെ പൊലീസിനു നേരെ തോക്കുചൂണ്ടിയതിനെത്തുടർന്ന് വൈകിട്ട് 3.42 ന് വെടിവച്ച് വീഴ്ത്തുകയായിരുന്നെന്ന് ഹൈവേ പട്രോൾ ലഫ്റ്റനന്റ് ഡെന്നിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ടയാളുടെ പേരും മറ്റും പൊലീസ് വെളിപ്പെടുത്തിയില്ല. അതേസമയം, റിക്കി ഷിഫർ എന്ന 42 കാരനാണ് കൊല്ലപ്പെട്ടതെന്ന് ചില പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസും’ ‘സിഎൻഎന്നും’ റിപ്പോർട്ട് ചെയ്തു.
എഫ്ബിഐ ഓഫിസിൽ ഇയാൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനു പിന്നിലെ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ എഫ്ബിഐ തിരച്ചിൽ നടത്തിയിരുന്നു. ഇതുമായി സംഭവത്തിനു ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.
‘‘ബുളളറ്റ് പ്രൂഫ് ഗ്ലാസിലൂടെ ഒരു വഴി കണ്ടെത്താമെന്നു കരുതി. പക്ഷെ പറ്റിയില്ല. എഫ്ബിഐയെ ആക്രമിക്കാൻ ഞാൻ ശ്രമിച്ചെന്നത് നിങ്ങൾ വിശ്വസിക്കണം’’ @RickyWShifferJr എന്ന അക്കൗണ്ടിൽ നിന്ന് പങ്കിട്ട ഈ പോസ്റ്റിൽ സൂചിപ്പിക്കുന്നു. ട്രംപിന്റെ വസതിയിൽ നടത്തിയ തിരച്ചിലിനു പിന്നാലെ ‘സായുധരാകണം’ എന്നു സൂചിപ്പിക്കുന്ന നിരവധി പോസ്റ്റുകളും ‘ട്രൂത്ത് സോഷ്യലി’ൽ ഇയാളുടേതായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക