തൊടുപുഴ: ഉടുമ്പന്നൂർ മങ്കുഴി ഗ്രാമത്തിനു നടുക്കമായി നവജാത ശിശുവിന്റെ കൊലപാതകം. ആറു മാസം മുൻപാണ് ഉടുമ്പന്നൂർ പഞ്ചായത്തിലെ ചീനിക്കുഴിയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ ചുട്ടുകൊന്നത്.
ക്രൂരമായ കൊലപാതകത്തിന്റെ ഓർമ മായുന്നതിനു മുൻപാണ് അമ്മ നവജാതശിശുവിനെ ജാറിലെ വെള്ളത്തിൽ മുക്കിക്കൊന്നത്.
ഒരു മാസം മുൻപ് ഇവിടെയുള്ള ഒരു വീടിന്റെ മുകൾ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ തൃശൂർ കൊരട്ടി സ്വദേശിനി സുജിത (28) ഗർഭിണിയാണെന്ന വിവരം അയൽവാസികൾ പോലും അറിഞ്ഞില്ല.
അടുത്ത ദിവസങ്ങളിൽ പോലും അയൽക്കാരായ സ്ത്രീകളുമായി സംസാരിച്ചിരുന്ന സുജിതയെ കണ്ടവർ ആർക്കും യാതൊരു സംശയവും തോന്നിയില്ല.
സുജിതയുടെ ശാരീരിക വ്യത്യാസം കണ്ട് ആശാ പ്രവർത്തക ഏതാനും ദിവസം മുൻപ് വീട്ടിലെത്തിയെങ്കിലും ശരീരത്തിന് വണ്ണം വയ്ക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നു പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.
ഗര്‍ഭിണിയാണെന്ന് അയൽക്കാർ അറിയാതിരിക്കാൻ വലുപ്പം കൂടിയ നൈറ്റിയാണ് ധരിക്കാറുണ്ടായിരുന്നതെന്നു നാട്ടുകാർ പറയുന്നു. ബുധനാഴ്ച രാത്രി ശുചിമുറിയിൽ കയറിയ സുജിത ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാതിരുന്നതിനെ തുടർന്ന് ഏറെ നേരം പുറത്തു നിന്നു വിളിച്ചാണ് ഭർത്താവും മക്കളും ചേർന്ന് പുറത്തിറക്കിയത്.
ഇതിനു പിന്നാലെയാണു രക്തസ്രാവം ഉണ്ടായത്. ഇതെ തുടർന്ന് ഇവർ താമസിക്കുന്ന കെട്ടിട ഉടമയുടെ ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക