ആദികാവ്യമെന്ന് വിശേഷിപ്പിക്കുന്നതാണ് രാമായണം. ഇതുസംബന്ധിച്ച നിരവധി പഠനം വന്നിട്ടുണ്ട്. രാമായണത്തെക്കുറിച്ച് ലോകത്തെമ്പാടും പ്രചരിക്കുന്ന പാഠങ്ങളെയാണ് ഫാദർ കാമിൽ ബുൽക്കെ തന്റെ ഗവേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്.
ബൽജിയംകാരനായ ഇദ്ദേഹത്തിന്റെ രാമകഥ എന്ന പ്രബന്ധം കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാഭാരതംപോലെ ഏകശിലാപാഠമെന്ന നിലയ്ക്കല്ല രാമായണത്തെ ജനങ്ങൾ പിന്തുടരുന്നത്.
ബഹുസ്വരതയിലായിരുന്നു രാമായണത്തിന്റെ ജീവിതമെന്ന് കാമിൽ ബുൽക്കെ രാമകഥയിൽ ഓർമപ്പെടുത്തുന്നു.
മറ്റു രാജ്യങ്ങളിൽ രാമകഥ വ്യത്യസ്തമായ തലങ്ങളിൽ പ്രചരിപ്പിച്ചത് ബൗദ്ധന്മാരായിരുന്നു. ബുദ്ധമതത്തിൽ ബോധിസത്വനായും ജൈനമതത്തിൽ എട്ടാമത്തെ ബലദേവനായും രാമൻ പ്രത്യക്ഷപ്പെടുന്നു.
ഇന്ത്യൻ ഭാഷകളിൽ ആദ്യത്തെ മഹാകാവ്യം മിക്കവാറും ഏതെങ്കിലും രാമായണമായിരുന്നു. ഇങ്ങനെ വൈവിധ്യമാർന്ന പാഠസൃഷ്ടിയിലൂടെ മുന്നേറുന്ന കാവ്യമായി രാമായണം മാറുകയായിരുന്നു.
ഇക്ഷ്വാകു വംശത്തിലെ സ്തുതിപാഠകർ മുഖേനയാണ് ആരംഭിച്ചതെങ്കിലും ക്രിസ്തുവിനുമുമ്പ് നാലാം ശതകമായപ്പോഴേക്കും വലിയ പ്രചാരണം സിദ്ധിച്ചു. സീതയുടെ ജീവിതം, രാമന്റെ ആജ്ഞാപാലനം, ഭരതന്റെയും ലക്ഷ്മണന്റെയും ഭ്രാതൃസ്നേഹം, ദശരഥന്റെ സത്യസന്ധത, കൗസല്യയുടെ വാൽസല്യം തുടങ്ങിയവയെല്ലാം എല്ലാ രാമായണങ്ങളിലും പൊതുവിൽ ദൃശ്യമാണെന്ന് കാമിൽ ബുൽക്കെ രേഖപ്പെടുത്തുന്നു.
മഹാഭാരത രൂപീകരണഘട്ടത്തിലും ആദർശപുരുഷൻ എന്നനിലയിൽ രാമനെ അവതരിപ്പിച്ചിട്ടുണ്ട്. ശംബൂകൻ എന്ന ശൂദ്രൻ തപസ്സ് ചെയ്തതിന്റെ പേരിൽ കൊലപ്പെടുത്തുന്ന സംഭവമുണ്ട് രാമായണത്തിൽ.
പ്രാചീന നിയമവ്യവസ്ഥകൾ ആർക്കൊപ്പമെന്ന് തുറന്നുകാട്ടപ്പെടുകയാണ് ഇതിലൂടെ.
സ്ത്രീവിരുദ്ധമായി തീരുന്ന രാമ ചെയ്തികളെയാണല്ലോ തന്റെ സർഗാത്മകമായ വഴികളിലൂടെ സഞ്ചരിച്ച് ചിന്താവിഷ്ടയായ സീതയിൽ കുമാരനാശാൻ വിചാരണ ചെയ്യുന്നത്.
കാട്ടിൽ 14 വർഷം കഴിയേണ്ടിവന്നതും രാക്ഷസ ചക്രവർത്തി തന്റെ ശരീരം മോഹിച്ചതും തന്റെ കുറ്റമാണോ എന്ന് ആശാന്റെ സീത ചോദിക്കുന്നുണ്ട്. സ്ത്രീപക്ഷത്തുനിന്നു കൊണ്ടുള്ള ഒരു വിചാരണയായി ഇത് മാറുന്നുമുണ്ട്. മാപ്പിള രാമായണം പോലുള്ളവയിൽ ഇതിനെ നാടോടി ശൈലിയിലാണ് അവതരിപ്പിക്കുന്നത്.
ഇപ്പോൾ മലയാളികൾ പലരും വായിക്കുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ രാമായണംപോലും വാല്മീകി രാമായണത്തിൽനിന്നും വ്യത്യസ്തമായ നിരവധി സന്ദർഭങ്ങളാലും പാഠങ്ങളാലും നിറഞ്ഞതാണ്.
ഇന്ത്യയിലെ ഓരോ പ്രാദേശികഭാഷയ്ക്കും ഇത്തരത്തിൽ വൈവിധ്യമാർന്ന രാമായണ പാഠങ്ങളുണ്ട്. അക്ഷരം പഠിച്ച ശൂദ്രനെ അകറ്റിനിർത്തേണ്ടതെന്ന സ്മൃതികാലത്തിന്റെ തുടർച്ചയിൽ ആയിരുന്നു എഴുത്തച്ഛന്റെ സാഹിത്യജീവിതം. ചാക്കാല സമുദായത്തിൽപ്പെട്ട എഴുത്തച്ഛന്റെ രാമായണമെഴുത്ത് അക്കാലത്തെ സാമൂഹ്യവിപ്ലവം തന്നെയായിരുന്നു. കാമിൽ ബുൽക്കെ
രാമകഥയിൽ സൂചിപ്പിക്കുന്നതുപോലെ ഓരോ കാലത്തും ദേശത്തും വൈവിധ്യമാർന്ന വഴികളിലൂടെ സഞ്ചരിച്ച കൃതിയായിരുന്നു രാമായണം. അനേകം ഭാവങ്ങളും രൂപങ്ങളുമായി അത് മുന്നേറി. അങ്ങനെ നൂറുകണക്കിന് രാമായണപാഠങ്ങൾ ഓരോ ഭാഷയിലും വാരിവിതറി. ഈ തുടർച്ചകളെ, മാറ്റങ്ങളെ, ചലനങ്ങളെ ഓർമപ്പെടുത്തുകയാണ് കാമിൽ ബുൽക്കെ രാമകഥയിൽ.
വിവിധ സമൂഹങ്ങളിലൂടെ വൈവിധ്യമാർന്ന് സഞ്ചരിച്ച് വികസിച്ചുവന്നതാണ് രാമായണം. ഇതിഹാസങ്ങളിൽ നിലനിൽക്കുന്ന ഈ ചലനാത്മകതയും കൂട്ടായ്മകളിലൂടെയും ഭാവനകളിലൂടെയും രൂപപ്പെടുന്ന സർഗാത്മകതയും ഉൾക്കൊണ്ടുവേണം ഇവ വായിക്കാൻ.
ഇതിനുപകരം എല്ലാ വൈവിധ്യവും ഇല്ലാതാക്കി ഏകശിലാ സംസ്കാരം രൂപപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കൈകളിൽ രാഷ്ട്രീയ ആയുധമായി രാമൻ മാറുകയായിരുന്നു.
ഇതിഹാസങ്ങൾ മുന്നോട്ടുവയ്ക്കുന്നത്, നിലനിൽക്കുന്ന വ്യവസ്ഥയും, മനുഷ്യന്റെ സത്തയും തമ്മിലുള്ള സംഘർഷങ്ങളാണ്. ജീവിതത്തിന്റെ സാധ്യതകളെ അക്കാലത്തെ ആചാരങ്ങൾ എങ്ങനെ കെട്ടിവലിച്ചു മുറുക്കുന്നുവെന്ന് ഓർമപ്പെടുത്തുകയാണ് അവ.
രാമായണത്തിലെ കഥാപാത്രങ്ങൾ ആരുംതന്നെ ജീവിതത്തിലെ ‘സൗഭാഗ്യങ്ങൾ’ ഏറ്റുവാങ്ങിയവരല്ല. അക്കാലത്ത് അടിച്ചേൽപ്പിക്കപ്പെട്ട നിയമങ്ങളുടെയും ആചാരങ്ങളുടെയും ഇരകളായിരുന്നു.
രാമന്റെ ജീവിതം വൈയക്തികമായ സംഘർഷങ്ങളുടെ സമസ്യതന്നെയായിരുന്നു. അനീതിയുടെ ചിത്രങ്ങളും ഒട്ടും കുറവല്ല. സീതയുടെ ജീവിതം വേദനകളുടെ തീരാക്കയങ്ങളിലാണ്.
അന്നത്തെ വ്യവസ്ഥ സൃഷ്ടിച്ചത് സന്തോഷത്തിന്റെ പൂത്തിരികളായിരുന്നില്ല, വേദനകളുടെ അലമാലകളായിരുന്നുവെന്ന് രാമായണം ഓർമപ്പെടുത്തുന്നു. വർണ വ്യവസ്ഥകളും അത് മുന്നോട്ടുവയ്ക്കുന്ന ജീവിതമൂല്യങ്ങളും മനുഷ്യർക്ക് നൽകുന്നത് ദുരന്തങ്ങളാണെന്ന താക്കീതുകൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക