ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനായിനിരീക്ഷണത്തിന് സജ്ജമായി എഐ ക്യാമറകള്‍. 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ആകെ 225 കോടി രൂപയാണ് പുതിയ സംവിധാനത്തിനായി ഉള്ള മുതൽമുടക്ക്.
പുതിയ സംവിധാനമനുസരിച്ച് നിയമലംഘനം കണ്ടെത്തുന്നതിന്റെ രണ്ടാം ദിനം വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജായും പിന്നാലെ തപാല്‍ വഴിയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തും. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര് യാത്രചെയ്യുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയെല്ലാം ക്യാമറകള്‍ കണ്ടെത്തും. അമിതവേഗം, സിഗ്നല്‍ ലൈറ്റ് ലംഘനം എന്നിവ പിടികൂടാന്‍ വേറെ ക്യാമറകളുണ്ട്. നമ്പർ ബോര്‍ഡ് സ്കാന്‍ ചെയ്ത് വാഹന്‍ വെബ്സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനവുമുണ്ട്. രേഖകള്‍ കൃത്യമല്ലെങ്കില്‍ അക്കാര്യവും ക്യാമറ തന്നെ കണ്ടെത്തും.
.കേബിളുകള്‍ക്കു പകരം മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് ഇവ കണ്ട്രോള് റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ അനായാസം സ്ഥലം മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ക്യാമറകള്‍ ഉള്ളത്. സൗരോര്‍ജത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. പെട്ടെന്ന് മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ക്യാമറകള്‍ സ്ഥാപിക്കാനായി ഒരുക്കിയിട്ടുള്ളത്. ഗതാഗത ക്രമീകരണങ്ങള്‍ക്കനുസരിച്ച് ക്യാമറകള്‍ മാറ്റാനാകും.
തിരുവനന്തപുരം 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെയാണ് ട്രാഫിക് ക്യാമറകള്‍ കൂടുതല്‍ സ്ഥാപിച്ചിരിക്കുന്ന ജില്ലകള്‍. മിക്ക ജില്ലകളിലും നാല്പതിലധികം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പിഴ ഓണ്‍ലൈനായി അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റും അടയ്ക്കന്നതിന് 30 ദിവസം വരെ സമയമുണ്ട്. നിശ്ചിത സമയം കഴിഞ്ഞും പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തും.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിച്ചാല്‍ – 500 രൂപ, യാത്രചെയ്യുന്ന രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ – 1,000 രൂപ, രണ്ടില്‍ കൂടുതല്‍ പേര് ബൈക്കില്‍ സഞ്ചരിച്ചാല്‍- 1,000,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍- 2,000 എന്നിങ്ങനെയാണ് പിഴത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക