ലൊസാഞ്ചലസ് : വിഖ്യാത ഹോളിവുഡ് സംവിധായകൻ വൂൾഫ്ഗാങ് പീറ്റേഴ്സൻ (81) അന്തരിച്ചു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ചികിൽസയിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ലൊസാഞ്ചലസിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
ലൈൻ ഓഫ് ഫയർ, എയർഫോഴ്സ് വൺ, പെർഫക്ട് സ്റ്റോം, ട്രോയി, പോസിഡോൺ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പീറ്റേഴ്സന്റെ സിനിമകളിൽ ക്ലിന്റ് ഈസ്റ്റ്വുഡ്, ഡസ്റ്റിൻ ഹോഫ്മാൻ, ജോർജ് ക്ലൂണി, ഹാരിസൻ ഫോർഡ്, ബ്രാഡ് പിറ്റ് തുടങ്ങിയ അഭിനേതാക്കൾ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ജർമനിയിലെ എംഡനിൽ 1941 മാർച്ച് 14 നു ജനിച്ച പീറ്റേഴ്സന്റെ പിതാവ് നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു. സ്കൂൾ കാലത്തുതന്നെ ഒരു 8 എംഎം ക്യാമറയിൽ ചെറു സിനിമകൾ ചിത്രീകരിച്ചിരുന്ന പീറ്റേഴ്സൻ യൗവനത്തിന്റെ തുടക്കത്തിൽ നാടകങ്ങൾ സംവിധാനം ചെയ്തുതുടങ്ങി.
ബെർലിനിലെ ഫിലിം ആൻഡ് ടെലിവിഷൻ അക്കാദമിയിലെ പഠനത്തിനു ശേഷം ജർമൻ ടെലിവിഷനു വേണ്ടി പരമ്പരകൾ ചെയ്തു. 1974 ൽ പുറത്തിറങ്ങിയ വൺ ഓർ ദ് അദർ ഓഫ് അസ് എന്ന സൈക്കളോജിക്കൽ ത്രില്ലർ ആണ് പീറ്റേഴ്സന്റെ ആദ്യ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക