ഇന്നസന്റിനെ ജനം സ്ക്രീനിൽ കാണാൻ തുടങ്ങിയിട്ട് 50 വർഷം തികയുന്നു. 1972 സെപ്റ്റംബർ 9നു റിലീസ് ചെയ്ത ‘നൃത്തശാല’യിലാണ് അദ്ദേഹം ആദ്യമായി തിരശ്ശീലയിലെത്തിയത്.
എ.ബി.രാജ് സംവിധാനം ചെയ്ത സിനിമ നിർമിച്ചതു ശോഭന പരമേശ്വരൻ നായരാണ്. പ്രേംനസീറും ജയഭാരതിയും അടൂർഭാസിയുമായിരുന്നു പ്രധാന താരങ്ങൾ.
കാണാനും ഓർത്തിരിക്കാനും മാത്രമുള്ള വലിയ വേഷമായിരുന്നില്ലെങ്കിലും അതു പട്ടിണിക്കാലത്തു മോഹത്തിലേക്കുള്ള ആദ്യവാതിലായിരുന്നു.
ഇക്കാലത്തിനിടയിൽ ഇന്നസന്റ് 750 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. കോടമ്പാക്കത്തുപോയി കാത്തുകിടന്നു വലിയ നിലയിലെത്തിയവർ പറയുന്ന എല്ലാ കഥയും ഇന്നസന്റിനും പറയാനുണ്ട്.
ഉമ ലോഡ്ജിലെ പായയിൽ ആർക്കെല്ലാമോ ഇടയിൽ തിക്കിയും തിരക്കിയും കിടന്ന പഴയ കാലം. ഭാര്യ ആലിസിനെയും മകനെയും കോടമ്പാക്കത്തു കൊണ്ടുപോയി ഒറ്റമുറയിലെ ദാരിദ്യത്തിൽ താമസിച്ച കാലം.
നല്ല കാലത്തും ചീത്തക്കാലത്തും എന്നും ഇന്നസന്റ് കുടുംബത്തോടൊപ്പം ചേർന്നു നിന്നു; കുടുംബം ഇന്നസന്റിനൊപ്പവും. ഭാര്യയ്ക്കുകൂടി കാൻസർ വന്നപ്പോൾ ഇന്നസന്റ് പറഞ്ഞു, അവൾ എന്നോടുള്ള സ്നേഹം കൊണ്ടതു പ്രാർഥിച്ചു നേടി എന്ന്.
1973ൽ ഇന്നസന്റ് അഭിനയിച്ചത് മൂന്നു സിനിമകളിലാണ്. എന്നാൽ എൺപതുകളുടെ മധ്യത്തിൽ വർഷം തോറും 40 സിനിമകളിൽവരെ അഭിനയിച്ചു.
തൃശൂരിലെ ഏതോ തിയറ്ററിൽ 86ൽ റാംജിറാവ് സ്പീക്കിങ് എന്ന സിനിമ കണ്ടുകൊണ്ടിരിക്കെ കാണികൾ തന്റെ തമാശ കേട്ട് ആർത്തു ചിരിക്കുന്നതു കണ്ടു താൻ സീറ്റിലിരുന്നു വിതുമ്പിക്കരഞ്ഞുവെന്ന് ഇന്നസന്റ് പറഞ്ഞിട്ടുണ്ട്.
കിടന്ന പട്ടിണിക്കെല്ലാം പകരമായി വയറു നിറഞ്ഞത് അന്നായിരുന്നുവെന്ന് ഇന്നസന്റ് ഓർമിക്കുന്നു. അന്നു തിയറ്ററിൽ നിന്നു പുറത്തിറങ്ങുമ്പോൾ തിയറ്ററിലും പുറത്തും മുഴുവൻ ജനം ഇന്നസന്റിനെ കാണാൻ കാത്തുനിൽക്കുകയായിരുന്നു.
അഭിനയത്തിനൊപ്പം ഇന്നസന്റ് സിനിമ നിർമിക്കുകയും ചെയ്തു; മലയാള സിനിമയുടെ നാഴികക്കല്ലായ സിനിമകൾ. ഭാര്യയുടെ സ്വർണം പണയംവച്ച് ഇന്നസന്റ് നിർമിച്ച ‘വിട പറയും മുൻപെ’ എന്ന സിനിമ മലയാളസിനിമയുടെ മാറ്റത്തിന്റെ കാറ്റായിരുന്നു.
കഥാകൃത്ത് എം.മുകുന്ദന്റെ ജ്യേഷ്ഠൻ എം.രാഘവൻ എഴുതിയ കഥയിൽനിന്നാണ് ഇളക്കങ്ങൾ എന്ന സിനിമയുണ്ടാകുന്നത്. മോഹൻ സംവിധാനം ചെയ്ത ഈ സിനിമ ഇന്നസന്റിന്റെ വഴിത്തിരിവുകളിൽ ഒന്നായി.
രാഘവനെ കണ്ടുപിടിച്ചു കഥ വാങ്ങിയത് ഇന്നസന്റാണ്. ഭരതൻ സംവിധാനം ചെയ്ത ‘ഓർമയ്ക്കായ്’, കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ എന്നിവയുടെ നിർമാണത്തിലും ഇന്നസന്റ് പങ്കാളിയായി.
കാൻസറിന്റെ പിടിയിൽ അമർന്നിട്ടും തകരാതെ വീണ്ടും ഇന്നസന്റ് അഭിനയിച്ചു തുടങ്ങി. സെറ്റിൽനിന്നു നേരെ ആശുപത്രിയിലേക്കു പോയി തിരിച്ചു സെറ്റിലെത്തിയിരുന്ന എത്രയോ ദിവസങ്ങൾ.
1980നു ശേഷം ഇന്നസന്റ് അഭിനയിക്കാത്ത ഒരേയൊരു കൊല്ലമേയുള്ളു: 2020. അന്നദ്ദേഹം ശരിക്കും രോഗത്തിന്റെ പിടിയിലായിരുന്നു. രോഗം വന്നും പോയും പല തരത്തിൽ വിരട്ടാൻ നോക്കുമ്പോഴും ഇന്നസന്റ് നിന്നു ചിരിക്കുകയാണ്.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കൗൺസിലർ പദവി മുതൽ പാർലമെന്റ് അംഗം വരെ നീളുന്ന രാഷ്ട്രീയ ജീവിതവും ഇന്നസന്റിനുണ്ട്.
തിരഞ്ഞെടുപ്പിൽ തോറ്റ ദിവസം അദ്ദേഹം പറഞ്ഞു, എന്നെ ജനം സിനിമയിലേക്കു തിരിച്ചുവിട്ടു. ഈ വർഷം റിലീസ് ചെയ്ത കടുവയിലും ഇന്നസന്റുണ്ട്. തിളക്കം കൂടി കൂടി വന്ന 50 വർഷങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക