രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര കേരളം പിന്നിട്ടു. 20 ദിവസം കഴിഞ്ഞുള്ള പ്രാഥമികമായ അവലോകനത്തിൽ യാത്ര വലിയ വിജയമാണെന്നാണ് വിലയിരുത്തൽ. യാത്രയെ സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകനായ ടി കെ വിനോദ് ഇങ്ങനെ എഴുതുന്നു.
‘കേരളത്തിൽവച്ച് ഇടതുമുന്നണിയെയും സംസ്ഥാന സർക്കാരിനെയും രാഹുൽ ഗാന്ധി വിമർശിച്ചതിൽ, രാഷ്ട്രീയ പ്രവർത്തനപരിചയം ഇല്ലാത്തവരും രാഷ്ടീയം ശരിയായി വിലയിരുത്താനുള്ള പരിശീലനം ലഭിച്ചിട്ടില്ലാത്തവരുമായ ഇടതുപക്ഷ അനുഭാവികൾ അസ്വസ്ഥരായി കണ്ടു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരമാവധി സീറ്റ് നേടിയെടുക്കുക എന്നത് യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായതിനാൽ കേരളത്തിൽ സഞ്ചരിക്കുമ്പോൾ രാഹുൽ ഇടതുപക്ഷത്തോട് അത്യധികം മൃദുവായ സമീപനം സ്വീകരിക്കുമെന്ന് രാഷ്ടീയമറിയുന്ന ആരും പ്രതീക്ഷിക്കില്ല. ഇനി യാത്ര അവസാനിക്കുന്നതുവരെ ഒരിക്കലെങ്കിലും ഇടതുപക്ഷത്തെ രാഹുൽ വിമർശിക്കുമെന്ന് തോന്നുന്നില്ല. വിമർശിക്കില്ല എന്നല്ല, പരാമർശിക്കാൻപോലും സാധ്യതയില്ല.
തെരഞ്ഞെടുപ്പ് കാലത്തൊഴികെ കാര്യമായ സംഘടനാ പ്രവർത്തനം ഒന്നും നടക്കാത്ത കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ കഴിഞ്ഞ 2-3 മാസക്കാലം അടിത്തട്ടോളം നടന്ന സജീവമായ പ്രവർത്തനങ്ങൾ ആ പാർട്ടിയിൽ പുതിയ ഉണർവുണ്ടാക്കുകയും അതിന്റെ സംഘടനാപരമായ അടിത്തറ ശക്തമാകാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഭാഗമായ ഒരാൾ എന്ന നിലയിൽ വ്യക്തിപരമായി എനിക്ക് ഇഷ്ടമുള്ള കാര്യമല്ല അത്. പക്ഷേ, വസ്തുതകളോട് മുഖം തിരിക്കാനാവില്ലല്ലോ.
അഖിലേന്ത്യാതലത്തിൽ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ രാജ്യവ്യാപകമായ ഒരു പദയാത്ര നടത്താൻ കോൺഗ്രസ് സന്നദ്ധമായി എന്നതും ആ പാർട്ടിയുടെ ഏറ്റവും പ്രമുഖനായ നേതാവ് നേരിട്ടുതന്നെ അതിനു നേതൃത്വം നല്കുന്നു എന്നതും നിസ്സാരമായി കാണേണ്ട കാര്യമല്ല. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ പരമാവധി സീറ്റുകൾ സമാഹരിക്കാൻ സഹായകമാകുന്ന ഏതു നീക്കവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. തുടക്കത്തിൽ ലഭിച്ച വലിയ ജനപിന്തുണ യാത്ര അവസാനിക്കുന്നതുവരെ ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക