ന്യൂഡൽഹി: പശ്ചിമ ഡല്‍ഹിയിലെ പാണ്ഡവ് നഗറില്‍ ഭര്‍ത്താവിനെ രണ്ടാം ഭാര്യയും മകനും ചേര്‍ന്ന് കൊന്ന് കഷണങ്ങളാക്കി. ആദ്യവിവാഹബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.
അഞ്ജന് ദാസ് (45) എന്നയാളെ കൊന്ന് കഷണങ്ങളാക്കി നഗരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ടാം ഭാര്യ പൂനം (48), വളര്ത്തുമകന് ദീപക്ക് (25) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട അഞ്ജന് ദാസിനു ബിഹാറില്‍ ഭാര്യയും 8 കുട്ടികളുമുണ്ടെന്നും ഇതു മറച്ചുവച്ചതിലുള്ള വൈരാഗ്യമാണു കൊലയിലേക്കു നയിച്ചതെന്നുമാണു വെളിപ്പെടുത്തല്‍. 14ാം വയസ്സിലാണു പൂനം വിവാഹിതയാകുന്നത്.
രണ്ടു കുട്ടികള്‍ ഉണ്ടായ ശേഷം ഭര്‍ത്താവ് കടന്നുകളഞ്ഞു. ഇദ്ദേഹത്തെ കണ്ടെത്താന്‍ ഡല്‍ഹിയിലെത്തിയ പൂനം, കല്ലു എന്നൊരാള്‍ക്കൊപ്പം താമസമാരംഭിച്ചു.
ഇതിനിടെയാണു പൂനം അഞ്ജന് ദാസിനെ പരിചയപ്പെടുന്നത്. 2016ല്‍ കല്ലു മരിച്ചതോടെ 2017ല്‍ അഞ്ജന് ദാസിനെ വിവാഹം കഴിച്ചു. നഗരത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു അഞ്ജന് ദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക